പതിനേഴുകാരിയെ പീഡിപ്പിച്ച എം.എല്‍.എയെ പിന്തുണച്ച് ബി.ജെ.പി പ്രകടനം

പതിനേഴുകാരിയെ പീഡിപ്പിച്ച എം.എല്‍.എയെ പിന്തുണച്ച് ബി.ജെ.പി പ്രകടനം

ലഖ്‌നൗ: യു.പിയിലെ ഉന്നാേവയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത എം.എല്‍.എയെ പിന്തുണച്ച് ബി.ജെ.പി പ്രകടനം. കേസില്‍ അറസ്റ്റിലായ ഉന്നാവേ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ പിന്തുണച്ചാണ് ബി.ജെ.പി പ്രകടനം നടത്തിയത്. തിങ്കളാഴ്ച നടന്ന പ്രകടനത്തില്‍ ബാങ്ഗര്‍മൗ, സാഫിപൂര്‍, ബലഗാപൂര്‍ തുടങ്ങിയ പ്രദേശങ്ങില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഉന്നാവോ പീഡനം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് പ്രകടനം. എം.എല്‍.എ നിരപരാധിയാണെന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. സ്ത്രീകളുള്‍പ്പെടെ പങ്കെടുത്ത റാലി നഗര പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദീക്ഷിതാണ് നയിച്ചത്. എം.എല്‍.എ നിരപരാധിയാണ്. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഉന്നാവോയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച എം.എല്‍.എയെ കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവത്തില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ പെണ്‍കുട്ടി പരസ്യമായി പ്രതിഷേധിക്കേണ്ടി വന്നു. പെണ്‍കുട്ടിയുടെ പിതാവ് യു.പി പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹമായി മരിച്ചതും ഏറെ വിവാദമായിരുന്നു.
നേരത്തെ കത്വവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ പിന്തുണച്ചും പ്രകടനം നടന്നിരുന്നു. ദേശീയ പതായുമേന്തി നടന്ന പ്രകടനത്തില്‍ രണ്ട് ബി.ജെ.പി മന്ത്രിമാരാണ് മുന്നില്‍ നിന്ന് നയിച്ചത്. സംഭവം വിവാദമായതോടെ ഇരുവരും മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

Post a Comment

0 Comments