തിങ്കളാഴ്‌ച, ജൂൺ 18, 2018
ജനനം തടയുന്നതിനായി ഗര്‍ഭഛിദ്രം ചെയ്യുന്നത് നാസിക്കാലത്ത് നടത്തിയ പ്യുവര്‍ റെയ്‌സ് (ശുദ്ധമായ വംശം) ആശയത്തിന് തുല്യമായ കുറ്റകൃത്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശനിയാഴ്ച്ച റോമില്‍ ഇറ്റലി ഫാമിലി അസോസിയേഷനില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു സ്ത്രീയും പുരുഷനും അടങ്ങുന്നതാണ് ശരിക്കുള്ള മനുഷ്യ കുടുംബം എന്ന കത്തോലിക്കാ വിശ്വാസം അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഗര്‍ഭകാലത്തിന്റെ തുടക്കത്തിലും മറ്റും ടെസ്റ്റുകള്‍ നടത്തി കുട്ടിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നോക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനോ പതിവോ ഒക്കെ ആയിട്ടുണ്ടെന്നാണ് ഞാന്‍ കേട്ടത്. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ അവരുടെ ആദ്യ ആലോചന തന്നെ നശിപ്പിച്ചു കളയാം എന്നാണ്. വളരെ വേദനയോടെയാണ് ഞാനിത് പറയുന്നത്. വംശീയ ശുദ്ധീകരണത്തിനായി നാസികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ചെയ്ത് കൂട്ടിയതൊക്കെ ലോകത്തിനാകെ അപമാനം വരുത്തിവെച്ചതായിരുന്നു. ഇന്ന് നമ്മള്‍ ഇത് ചെയ്യുന്നു, ഒരു വ്യത്യാസം എന്താണെന്നാല്‍ നമ്മള്‍ കൈയില്‍ വെളുത്ത കൈയുറ ഇടുന്നു എന്ന് മാത്രം’ – ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മാത്രം ജനിച്ചു വീഴാന്‍ അനുവദിച്ചിരുന്ന നാസികളുടെ രീതിയ്ക്ക് നാസി യൂജെനിക്‌സ് എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. ഇതില്‍ അബോര്‍ഷന്‍, സ്‌റ്റെറിലൈസേഷന്‍ തുടങ്ങി അങ്ങേയറ്റം മനുഷ്യത്വരഹിതമായ രീതികളുണ്ടായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വന്തനാടായ അര്‍ജന്റീന 14 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭങ്ങള്‍ അലസിപ്പിക്കാമെന്ന നിയമം വോട്ടിനിട്ട് പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ഒരു കൂട്ടായ്മയുടെ ഭാഗമായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് പിന്നീട് മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ വത്തിക്കാന്‍ സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ