യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

സീതാംഗോളി: കടയില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ 6മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. യൂത്ത് ലീഗ് പ്രവര്‍ത്തകനും മുഗുറോഡിലെ എസ്.ടി.പി. ഫാബ്രിക്കേഷന്‍ ഉടമയുമായ ആരിഫി (31)നാണ് കുത്തേറ്റത്. ആരിഫ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആരിഫിന്റെ സുഹൃത്ത് ഷമാസിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
ഇന്നലെ മൂന്നുമണിയോടെ നാല് ബൈക്കുകളിലെത്തിയ എട്ടംഗസംഘമാണ് ആരിഫിനെ കടയില്‍ കയറി അക്രമിച്ചത്. കുത്തേറ്റ ആരിഫ് കടയില്‍ പുറത്തേക്ക് ഓടുകയായിരുന്നു. ആരിഫിന്റെ ദേഹത്ത് 12 ഓളം കുത്തേറ്റിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് സീതാംഗോളി ടൗണില്‍ ഒരുസംഘം ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലത്തെ അക്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഘത്തിന്റെ കൈയില്‍ നിന്ന് തെറിച്ചുവീണ ഒരു കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ആള്‍ട്ടോ കാര്‍ അഞ്ചുദിവസമായി സീതാംഗോളി ടൗണില്‍ സംശയ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഈ കാര്‍ ഇന്നലെ അക്രമികള്‍ സഞ്ചരിച്ച ബൈക്കുകള്‍ക്ക് എക്‌സ്‌കോര്‍ട്ട് പോയതായി പറയുന്നു. പുറമെ നിന്നെത്തിയ സംഘം കരുതിക്കൂട്ടി പ്രശ്‌നത്തിന് ശ്രമിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. രണ്ടാഴ്ച മുമ്പ് രണ്ട് ബൈക്കുകളിലെത്തിയ ഒരുസംഘം വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സീതാംഗോളി ടൗണിലെയും പരിസരത്തെയും വ്യാപാരികളും നാട്ടുകാരും ഗുണ്ടാസംഘങ്ങളെ ഭയന്നാണ് കഴിയുന്നത്. അക്രമത്തെ തുടര്‍ന്ന് സീതാംഗോളിയിലും മുഗു റോഡിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments