ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2018
മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥ കാരണം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം മാറിപ്പോയി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ലയണ്‍സ് ക്ലബ് മോര്‍ച്ചറി ജീവനക്കാരാണ് മൃതദേഹങ്ങള്‍ മാറ്റിനല്‍കിയത്.

ഒരേ ദിവസമാണ് മണിമംഗലത്തുവീട്ടില്‍ തങ്കമ്മ പണിക്കരുടെയും കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലെത്തിക്കുന്നത്. സംസ്‌കാരത്തിനായി തിങ്കാളാഴ്ച ചെല്ലപ്പന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വന്ന ആശ്രയ ജീവനക്കാര്‍ക്ക് അശ്രദ്ധമൂലം മോര്‍ച്ചറി ജീവനക്കാര്‍ കൈമാറിയത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു.

മൃതദേഹങ്ങള്‍ മാറിപ്പോയത് മനസിലാകാതെ അവര്‍ ചെല്ലപ്പന്റെ മൃതദേഹമെന്നു കരുതി പോളയത്തോട് ശ്മശാനത്തില്‍ തങ്കമ്മയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച മാറനാട്പള്ളിയില്‍ സംസ്‌കരിക്കുവാനായി തങ്കമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വന്നപ്പോളാണ് ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ അശ്രദ്ധ തിരിച്ചറിയുന്നത്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകിയതോടെ ബന്ധുക്കള്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ മറച്ചുവെയ്ക്കാന്‍ ശ്രമിച്ച ജീവനക്കാരുടെ അശ്രദ്ധ പുറത്തായി.

മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് മോര്‍ച്ചറി അടച്ചുപൂട്ടി മുദ്ര വെച്ചിരിക്കുകയാണ്. തങ്കമ്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ