തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2018
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി രാജ്യത്തിന് പുറത്തുള്ള വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുന്ന റാക്കറ്റുകളുടെ പ്രവര്‍ത്തനം സജീവമെന്ന് വിവരം. ഇത് സംബന്ധിച്ച് അന്വേഷണ ഏജന്‍സിയായ സൈബര്‍ ഡോമിന് വിവരം ലഭിച്ചിട്ടുണ്ട്. ഡാര്‍ക്ക് നെറ്റ് വഴിയാണ് ചിത്രങ്ങള്‍ പുറം രാജ്യങ്ങളിലുള്ള വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുന്നത്. ഇതിന് തടയിടാനായി രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സുരക്ഷകമ്പനിയുമായി ചേര്‍ന്ന് സോഫ്‌റ്റ്വെയര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കേരള സൈബര്‍ഡോം.

ഡാര്‍ക്‌നെറ്റില്‍ ചൈന, തായ്‌ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചില വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സൈറ്റുകളില്‍ കുട്ടികളുടെ ആശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് കേരളത്തിലെ കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെത്തിയത്.

പരിശോധനയില്‍ കണ്ടെത്തിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കലണ്ടര്‍ കൂടി കണ്ടതോടെയാണ് സൈബര്‍ഡോം കൂടുതല്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് ചില വെബ്‌സൈറ്റുകളില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ചിത്രങ്ങള്‍ക്ക് പണവും ലഭിക്കും. ഇത്തരം റാക്കറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈബര്‍ ഡോം കണ്ടെത്തി.

ഡാര്‍ക്ക്‌നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും വില്‍പ്പന തടയാന്‍ സംവിധാനങ്ങളില്ല. അതിനാലാണ് രാജ്യാന്തര സുരക്ഷ കമ്പനിയുമായി ചേര്‍ന്ന് സൈബര്‍ഡോം ഇതിനായുള്ള സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെനിന്ന് പകര്‍ത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ