ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
കാഞ്ഞങ്ങാട്:  ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ നോക്കാതെ ഓവുചാല്‍ വളച്ച് കെട്ടിയത് വിവാദമാകുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലാണ് സംഭവം. നേരത്തെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കെ.എസ്.ടി.പിക്ക് വേണ്ടി കൈയ്യേറ്റക്കാരെന്ന് പറഞ്ഞ് കോട്ടച്ചേരിയിലെ കടക്കാരെ ഒഴിപ്പിച്ച് കെട്ടിയ ഓവുചാലാണ് സ്വകാര്യ വ്യക്തി അയാളു ടെ ഷോപ്പിംഗ് കോംപ്ലക്‌സിനായി കെ.എസ്.ഇ.ബിക്ക് പണം നല്‍കി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിനെ സംരക്ഷിച്ച് വളച്ച് കെട്ടിയിരിക്കുന്നത്. ഇതോടെ ഈ ഭാഗത്തിലൂടെ ഒഴുകുന്ന മലിന ജലം ട്രാന്‍സ്‌ഫോര്‍മറിനരികില്‍ വെച്ച് മുട്ടുകയും അതിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യും. മഴ വന്നാല്‍ ഇതോടെ കോട്ടച്ചേരി ഭാഗത്ത് വെള്ളം പൊങ്ങുവാനും സാധ്യതയുള്ളതായും അവിടെയുള്ള ഷോപ്പുടമകള്‍ പറയുന്നു. സ്വാകാര്യ വ്യക്തിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റാന്‍ കെ.എസ്.ടി.പിക്കും നഗരസഭയ്ക്കും എന്തു കൊണ്ടാണ് താല്‍പര്യമില്ലാത്തതെന്നും അവര്‍ ചോദിക്കുന്നു. നേരത്തെ നഗരസഭ ഇട പ്പെട്ട് കടകള്‍ക്ക് അരികിലൂടെ ഓവുചാലിനായി സ്ഥലം അനുവദിച്ചിരുന്നു. ആ സ്ഥലത്തുടെ കൊണ്ടു പോകുന്ന ഓവുചാലാണ് സ്വാകാര്യ വ്യക്തിയുടെ ട്രാന്‍സ്‌ഫോര്‍മറിനടുത്ത് എത്തിയപ്പോള്‍ ഇങ്ങനെ വളച്ചിരിക്കുന്നത്. ഇതാണ് വലിയ വിവാദമായിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ