ബുധനാഴ്‌ച, നവംബർ 07, 2018
ഡബ്ലിൻ: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തിൽ കമ്പനിയുടെ സൽപേര് മോശമാക്കിയെന്നും ആരോപിച്ച് യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനിയായ റയാന്‍ എയര്‍ ആറ് ജീവനക്കാരെ പിരിച്ചുവിട്ടു. വിമാനത്താവളത്തിൽ നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

 റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം ഒക്ടോബര്‍ 14 ന് വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക്  മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നു. മറ്റ് സൗകര്യങ്ങൾ ലഭിക്കാത്തതുമൂലം ജീവനക്കാർ രാത്രി വിമാനത്താവളത്തിൽ വെറും നിലത്ത് കിടുന്നുറങ്ങി. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും  ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നില്ലെന്ന രൂക്ഷ വിമര്‍ശനം റയാന്‍ എയറിന് നേരിടേണ്ടി വരികയും ചെയ്തു.

തുടർന്ന് വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ക്കാവശ്യമായ ഭക്ഷണവും വിശ്രമിക്കാനാവശ്യമായ സൗകര്യവും നല്‍കിയില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. എന്നാല്‍ കുറച്ചുസമയം മാത്രമാണ് ജീവനക്കാര്‍ക്ക് അസൗര്യമുണ്ടായതെന്നും വേഗം തന്നെ ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും ചിത്രം പ്രചരിച്ചതിനു പിന്നാലെ റയാന്‍ എയര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

തുടർന്നാണ് ഈ ജീവനക്കാർക്കെതിരെ കമ്പനി നടപടിയെടുത്തത്. കമ്പനിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും വിവിധയിടങ്ങളില്‍ നിന്ന് റയാന്‍ എയറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് ഇവരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നും കാണിച്ചാണ് ആറുപേരെയും പിരിച്ചു വിട്ടത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ