വ്യാഴാഴ്‌ച, ഡിസംബർ 13, 2018
ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്‍റെ അഭിമാനതാരമാക്കിയ മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ. ഫുട്ബോൾ താരം ഐ.എം വിജയന് പകരം പറഞ്ഞത് എം. എൻ വിജയിന്‍റെ പേര്. നിയമസഭയിൽ സംസാരിക്കവെയാണ് ഇ.പി ജയരാജന്‍റെ നാക്ക് വീണ്ടും പിഴച്ചത്. എം.എൻ വിജയൻ ഒപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂർ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്.

നേരത്തെ ബോക്സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോൾ ഒരു ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ അഭിമാനതാരമായിരുന്നുവെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത്. അന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ മന്ത്രിക്കെതിരെ ട്രോൾ പെരുമഴയായിരുന്നു. കായികമന്ത്രി കൂടിയായിരുന്ന ഇ.പി ജയരാജന്‍റെ സ്പോർട്സ് പരിജ്ഞാനം ഏവരെയും ഞെട്ടിച്ചുകളഞ്ഞു.

നേതാക്കളുടെ നാക്കുപിഴ കേരളത്തിൽ പുതിയ കാര്യമല്ല. ബിജെപി എം.എൽ.എ ഒ. രാജഗോപാൽ പ്രസംഗിച്ചപ്പോൾ ഹരിവരാസനത്തിന് പകരം ഗിരിവരാസനം എന്ന് പറഞ്ഞത് വലിയതോതിൽ വൈറലായിരുന്നു. ഏറ്റവുമൊടുവിൽ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പട്ടാമ്പിയിലെ പ്രസംഗത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽവെച്ചാണെന്ന് പറഞ്ഞിരുന്നു. ശ്രീപെരുമ്പത്തൂർ എന്നതിന് പകരമാണ് കോയമ്പത്തൂർ എന്ന് പി.കെ ഫിറോസ് പറഞ്ഞത്. നാക്കുപിഴകൾകൊണ്ട് ട്രോളൻമാരുടെ ഇഷ്ടനേതാവായി മാറിയയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കവെ നസ്രിയ നസീം എന്നത് തെറ്റായി പറഞ്ഞത് വലിയതോതിൽ വൈറലായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ