വെള്ളിയാഴ്‌ച, ഡിസംബർ 21, 2018
ശിശു പരിചരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് ലോകത്തെ മുന്‍നിര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവ്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് (സി.ഡി.എസ്.സി.ഒ.) ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പ്രധാന ഉത്പന്നങ്ങളില്‍ ഒന്നായ ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി ആസ്ബസ്റ്റോസ് ബേബി പൗഡറില്‍ ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നതു വരെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്. കമ്പനി ഇതു വരെ ഉത്തരവിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പൗഡറിലെ ആസ്ബസ്റ്റോസിന്റെ അംശം ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് പഠനങ്ങള്‍. ആസ്ബസ്റ്റോസിന്റെ അംശം കാന്‍സറിന് കാരണമാകുന്ന എന്ന വിവരം കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഇന്ത്യയിലെ ഫാക്ടറികളില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തുന്നതിന് ഉത്തരവിട്ടത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ