ബുധനാഴ്‌ച, ഡിസംബർ 26, 2018

നാലു പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് മുന്നണി വിപുലീകരിച്ചു. വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍), ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. പാര്‍ട്ടിയെ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സികെ ജാനു എകെജി സെന്ററിലെത്തി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജാനുവിന്റെ ആവശ്യം പാര്‍ട്ടി പരിഗണിക്കുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ ഏറെ നാളായി പുരോഗമിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയുള്ള മുന്നണിയുടെ വിപുലീകരണം. നാല് പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള കാര്യം മാത്രമാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായതെന്ന് വിജയ രാഘവന്‍ വ്യക്തമാക്കി. മന്ത്രിസഭാ പുനസംഘടന ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2009ലാണ് വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വീരേന്ദ്ര കുമാര്‍ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നത്. പിന്നീട് യുഡിഎഫും വിട്ടിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ