ചൊവ്വാഴ്ച, ജനുവരി 01, 2019
കൊച്ചി: തിങ്കളാഴ്ച അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണിത്. ഇക്കാര്യങ്ങൾ ഭാര്യ സീനയുമായി പങ്കുവച്ചിരുന്നുവെന്ന് സി.പി.എം നേതാവ് പി.രാജീവ് അറിയിച്ചു. അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ റീത്ത് സമർപ്പിക്കരുതെന്നും ബന്ധുക്കൾ അറിയിച്ചു.


ബ്രിട്ടോയുടെ മൃതദേഹം കൊച്ചിയിലെ വസതിയിലും ടൗൺ ഹാളിലും ഇന്ന് പൊതുദർശനത്തിന് വെക്കും. ശേഷം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും.


തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽ‌ചെയറിയിലാണു പൊതുപ്രവർത്തനം നടത്തിയത്.

എസ്എഫ്ഐ കാമ്പസുകളിൽ പ്രചാരം തുടങ്ങിയ എഴുപതുകളിൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ ആക്രമണത്തിന് ഇരയായി. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ ബ്രിട്ടോ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ