വ്യാഴാഴ്‌ച, ജനുവരി 10, 2019
തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കുഷ്ഠരോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയതായി 140 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണ്.

2018 ല്‍ സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ കയറി പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതോടെയാണ് രോഗം വ്യാപിക്കുന്നതായി കണ്ടെത്തിയത്. മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140പേര്‍ക്കുകൂടി രോഗം കണ്ടെത്തിയത്. ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്.

പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. ഇവിടെ 50പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ എട്ട് ജില്ലകളില്‍ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ