കല്ല്യോട്ടെ ഇരട്ടക്കൊലപാതകം; മുഖ്യസൂത്രധാരന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരനെ അറസ്റ്റ് ചെയ്തു

കല്ല്യോട്ടെ ഇരട്ടക്കൊലപാതകം; മുഖ്യസൂത്രധാരന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരനെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട് : പെരിയ കല്ല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയതായി ജില്ലാ പൊലിസ് ചീഫ്  ഡോ. എ ശ്രീനിവാസന്‍ അറിയിച്ചു. കേസില്‍ മുഖ്യ പ്രേരണ നടത്തിയത് ഇയാളാ ണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പീതാംബരനെ കൂടാതെ മുരളീധരന്‍, വത്സരാജ്, ഹരി, സജി ജോര്‍ജ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പള്ളിക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. മാരായ എം.പ്രദീപ് കുമാര്‍, ടി.പി. രഞ്ജിത്, ജൈസണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തിന് ആവശ്യമായ 'സഹായം നല്‍കിയതോടൊപ്പം ഗൂഢാലോചനയിലും ഇവര്‍ പങ്കാളിയാണെന്ന് പൊലീസ് പറയുന്നു. കൊലപാതക സംഘം സഞ്ചരിച്ചെന്ന് കരുതുന്ന KL14 J 5683 സൈലോ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം. ഒപ്പം തന്നെ കൃത്യത്തില്‍ പങ്കെടുത്തവര്‍, അവര്‍ സഞ്ചരിച്ചിരുന്ന വാഹനം എന്നിവയേപ്പറ്റി വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുള്ള മറ്റുചിലരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിര്‍ണായകമായ വ്യക്തി പിടിയിലായതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിലാണ്.

ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിലായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിയുടെ മറ്റ് ഭാരവാഹികള്‍ കൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പൊലീസ് തിങ്കളാഴ്ച്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ അധികവും സി.പി.എം അനുഭാവികളാണ്. പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. പെരിയ, കല്ല്യോട്ട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലക്കാണ് േെവട്ടറ്റത്. ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത്ത് ലാല്‍ രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

Post a Comment

0 Comments