തിങ്കളാഴ്‌ച, മാർച്ച് 04, 2019
ന്യുഡല്‍ഹി: വിമാനത്തില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണം മോഷ്ടിച്ച് ഭക്ഷിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കാറ്ററിംഗ് വിഭാഗത്തിലെ രണ്ടും കാബിന്‍ ക്രൂ വിഭാഗത്തിലെ രണ്ടു പേര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. യാത്രക്കാര്‍ക്ക് വിളമ്പാത്ത ഭക്ഷണവും പരിമിതമായ അളവില്‍ നല്‍കിയിരുന്നവയുമാണ് ഇവര്‍ അകത്താക്കിയത്.

വിമാനം ഇറങ്ങിയ ശേഷം വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്ന ഭക്ഷണം ജീവനക്കാര്‍ സ്വന്തം ആവശ്യത്തിനായി എടുത്തുകൊണ്ടുപോകുന്നത് പലപ്പോഴും ശ്രദ്ധയില്‍പെട്ടിരുന്നു. ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് 2017 ഓഗസ്റ്റില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ അശ്വനി ലോഹനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നാല് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഭക്ഷണ മോഷണം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കാറ്ററിംഗ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് മാനേജരെയും സീനിയര്‍ അസിസ്റ്റന്റിനേയുമാണ് യഥാക്രമം 63 ദിവസത്തേക്കും മൂന്നു ദിവസത്തേക്കും സസ്‌പെന്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ന്യൂഡല്‍ഹി-സിഡ്‌നി വിമാനത്തിലെ രണ്ട് കാബിന്‍ ക്രൂവിനെ ഭക്ഷണമോഷണത്തില്‍ കയ്യോടെ പിടികൂടിയിരുന്നു. താക്കീത് നല്‍കിയശേഷം ഇവരുടെ സേവനം ആഭ്യന്തര സര്‍വീസിലേക്ക് മാറ്റിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ