ബുധനാഴ്‌ച, മാർച്ച് 06, 2019
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 14ന് വ്യാഴാഴ്ച ഉച്ചക്ക് 1ന് പെരിയ കല്യോട്ടെ വസതികളിലെത്തും. നേരത്തെ 12ന് ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം 14നാണെന്ന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 13ന് രാത്രി ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രാഹുല്‍ഗാന്ധി കൊച്ചിയിലെത്തും. രാത്രി കൊച്ചിയില്‍  തങ്ങിയ ശേഷം 14ന് രാവിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടിയില്‍ സൈനികന്‍ വി വി വസന്തകുമാറിന്റെ വസതി സന്ദര്‍ശിക്കും.  തുടര്‍ന്ന് ഉച്ചക്ക് 1ന് ഹെലികോപ്ടര്‍ മാര്‍ഗം പെരിയയിലെത്തും. പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹെലിപ്പാടില്‍ കോപ്റ്റര്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗം കല്യോട്ടേക്ക് തിരിക്കും.  ഒരു മണിക്കൂര്‍ നേരം രാഹുല്‍ഗാന്ധി കല്യോട്ടുണ്ടാകും. കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ കാണാനും  രാഹുല്‍ഗാന്ധി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിമാരും കല്യോട്ടെത്തും. കുടുംബങ്ങളെ സമാശ്വസിപ്പിച്ച ശേഷം കോഴിക്കോട്ടേക്ക് മടങ്ങും. വൈകിട്ട് 4ന് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയില്‍ പങ്കെടുത്ത ശേഷം കൊച്ചി വഴി ഡല്‍ഹിയിലേക്ക് മടങ്ങും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ