വ്യാഴാഴ്‌ച, മാർച്ച് 07, 2019
കൊച്ചി: ജോലി കിട്ടി വിദേശത്തേക്കു പോയ കാമുകിയെ യാത്ര അയയ്ക്കാന്‍ പര്‍ദ അണിഞ്ഞെത്തിയ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുടെ പിടിയിലായി. കാമുകിയുടെ ബന്ധുക്കളുടെ കണ്ണില്‍പ്പെടാതിരാക്കാനാണ് യുവാവ് പര്‍ദ അണിഞ്ഞുള്ള സാഹസത്തിനൊരുങ്ങിയത്. എന്നാല്‍ ബന്ധുക്കളുടെ കൈയ്യില്‍പ്പെടുന്നതിനു പകരം സുരക്ഷാ ജീവനക്കാരുടെ പിടിയിലാണ് യുവാവ് അകപ്പെട്ടത്.

തൃശൂര്‍ സ്വദേശിയായ ഇരുപതുകാരനാണ് പര്‍ദയണിഞ്ഞ് കാമുകിയെ യാത്രയാക്കാന്‍ എത്തിയത്. തൃശൂര്‍ സ്വദേശിനിയായ കാമുകിക്ക് അടുത്തിടെ ദുബായില്‍ ജോലി ലഭിച്ചിരുന്നു. സാധാരണ വേഷത്തില്‍ ബൈക്കിലെത്തിയ യുവാവ് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പര്‍ദ അണിഞ്ഞത്. ഇത് ടാക്‌സി സ്റ്റാന്‍ഡിലെ ചില ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഇക്കാര്യം സുരക്ഷാ വിഭാഗത്തെ അറിയിക്കുകയും ചെയ്തു.

സിസി ടിവിയിലൂടെ യുവാവിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാ വിഭാഗം ജീവനക്കാര്‍ ടെര്‍മിനലിന് മുന്നല്‍ എത്തിയയുടന്‍ യുവാവിനെ പിടികൂടുകയായിരുന്നു. എന്നാല്‍ കാമുകിയെ കാണാനാണ് എത്തിയതെന്നും മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ