വ്യാഴാഴ്‌ച, മാർച്ച് 21, 2019
പത്തനംതിട്ട: സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശ വനിതയുടെ മൃതദേഹം. സൗദിയില്‍ വച്ചു മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്.

സൗദി അറേബ്യയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സങ്കീര്‍ണമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന റഫീഖിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുകള്‍ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്‌കാര ചടങ്ങുകള്‍ക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുകള്‍ക്ക് മനസിലാവുന്നത്. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. 

ഈ മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടുപോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ  കുടുംബവും പോലീസും പറയുന്നത്. ആശുപത്രിയില്‍ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറി പോയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ