തിങ്കളാഴ്‌ച, മാർച്ച് 25, 2019
ന്യൂഡൽഹി: ജെറ്റ്‌ എയര്‍വേസ് സ്ഥാപക ചെയർമാൻ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നും രാജിവെച്ചു. ദൈനംദിന സേവനത്തിനുള്ള ഇന്ധനത്തിന് പോലും പണമില്ലാതെ കമ്പനി അതീവ സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് രാജി. ബോർഡ് അംഗങ്ങളുടെ യോഗത്തിന് ശേഷമായിരുന്നു ഇരുവരും രാജി വെച്ചത്. എന്നാൽ സി.ഇ.ഒ വിനയ് ദുബേ സ്ഥാനത്ത് തുടരും.

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ജെറ്റ് എയർവേസ് പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ പ്രശ്‌നപരിഹാരമായി തൊഴിലാളികളടക്കം ചൂണ്ടിക്കാട്ടിയത്‌ ഗോയല്‍ അടക്കമുള്ള ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെ രാജിയായിരുന്നു. ടാറ്റാ ഗ്രൂപ്പിനെക്കൊണ്ട്‌ കമ്പനി ഏറ്റെടുപ്പിക്കാനും ആവശ്യമുയർന്നിരുന്നു.

എന്നാൽ ഗോയലിൻെറ രാജിക്ക് പിന്നാലെ കമ്പനിയുടെ വിപണി മൂല്യം കുതിച്ചുയർന്നത് ശ്രദ്ദേയമായി. 13 ശതമാനത്തോളമാണ് മൂല്യ വർധന. ജനുവരി പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജിക്ക് പിന്നാലെ ഗോയലിൻെറയും വിദേശ കമ്പനി ഇത്തിഹാദിൻെറയും ജെറ്റ് എയർവേസിലെ ഓഹരി നേരെ പാതിയായി കുറഞ്ഞു. ഗോയലിൻെറ 51 ശതമാനം ഓഹരി 25.5ഉം ഇതിഹാദിൻെറ 24 ശതമാനം 12ഉമായാണ് കുറഞ്ഞത്.

ശമ്പളം നൽകാത്തതിൻെറ പേരിൽ പൈലറ്റുമാരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാനമന്ത്രി സുരേഷ്‌പ്രഭുവിനും കത്തയച്ചിരുന്നു. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്ന പൈലറ്റുമാര്‍ വിമാനം പറത്തുന്നത്‌ അപകട സാധ്യതയുണ്ടാക്കുമെന്ന് കാണിച്ച്‌ ജീവനക്കാരുടെ സംഘടന  വ്യോമയാന മന്ത്രിക്ക്‌ കത്ത് നല്‍കിയിരുന്നു. എന്നാൽ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ ശ്രമം നടത്തുന്നതിനിടയിൽ പ്രശ്‌നം വഷളാക്കിക്കൊണ്ട്‌ കമ്പനി കൂടുതല്‍ വിമാനങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തു.

26 വര്‍ഷങ്ങള്‍ക്കു മുമ്പ് പിറവിയെടുത്ത ജെറ്റ് എയർവേസ് ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി വളർന്നെങ്കിലും സമീപ കാലത്ത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയായിരുന്നു.  8200 കോടി രൂപയോളം ബാധ്യതയാണ്‌ കമ്പനിക്ക് നിലവിലുള്ളത്. മാര്‍ച്ച്‌ 31നുള്ളില്‍ 1700 കോടി രൂപ തിരിച്ചടക്കണമെന്ന വലിയ വെല്ലുവിളിയും കമ്പനിക്കുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ