വ്യാഴാഴ്‌ച, മേയ് 09, 2019
ന്യൂഡൽഹി: ദേശീയപാത വികസന വിഷയത്തിൽ കേരളത്തെ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തോടു വിവേചനം കാട്ടിയിട്ടില്ല. ഔദ്യോഗികമായി ഉടൻ വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കത്തിനെത്തുടർന്നാണ് നടപടി. അതേസമയം, കേരളത്തിനു മുൻപുണ്ടായിരുന്ന പരിഗണന തുടരുമെന്ന് കണ്ണന്താനവും കൂട്ടിച്ചേർത്തു.

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നു. മറ്റു ജില്ലകളിലെ പാത വികസനം രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയതോടെ 2 വർഷത്തേക്കു തുടർനടപടികളൊന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു. പഴയ എൻഎച്ച് 17, എൻഎച്ച് 47ന്റെ ഇടപ്പള്ളി മുതൽ തെക്കോട്ടുള്ള ഭാഗം എന്നിവ ചേർന്നുള്ളതാണ് ഇപ്പോഴത്തെ എൻഎച്ച് 66.

അതേസമയം, ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്. ശ്രീധരൻപിള്ളയാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കും വിഷയത്തിൽ ശ്രീധരൻപിള്ളയെ കുറ്റപ്പെടുത്തി സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതേത്തുടർന്നാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഗഡ്കരിക്ക് കത്തു നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഫോണിൽ ചർച്ച നടത്തി. മന്ത്രി ജി. സുധാകരനും ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു.

കേരളത്തിൽ കാസർകോട് ജില്ലയിലെ തലപ്പാടി – ചെങ്ങള, ചെങ്ങള – നീലേശ്വരം പാതകൾ മാത്രമാണ് ഒന്നാം പട്ടികയിലുള്ളത്. ഇവയ്ക്കുള്ള 1600 കോടി രൂപ മാത്രമേ ഈ സാമ്പത്തികവർഷം കേന്ദ്രസർക്കാരിൽനിന്നു ലഭിക്കൂ എന്ന സ്ഥിതിയായിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ന് അകം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണു കേന്ദ്രത്തിന്റെ പ്രതികൂല നിലപാട് പുറത്തുവന്നത്. സ്ഥലമേറ്റെടുപ്പു നടപടികൾ വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻ ജില്ലകളിൽ 60 ശതമാനവും പൂർത്തിയായിരിക്കെയാണു പദ്ധതി സ്തംഭനത്തിലായത്. ആകെ 1111 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പ് 2 വർഷം വൈകിയാൽ ഭൂമിയുടെ വില ഇനിയും വർധിക്കുമെന്ന അവസ്ഥയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ ദേശീയപാതാ വികസനം നിർത്തിവയ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന. സ്ഥലമേറ്റെടുപ്പു പൂർത്തിയാക്കിയാൽ 25,000 കോടി രൂപ വരെ കേരളത്തിലെ ദേശീയപാതാ വികസനത്തിനു നൽകാൻ തയാറാണെന്നു ഗഡ്കരി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നു സ്ഥലമെടുപ്പ് വേഗം പുരോഗമിക്കുമ്പോഴാണു കാസർകോട് ഒഴികെ ജില്ലകളിലെ പാതാവികസനം മുൻഗണനാപട്ടിക ഒന്നിൽ നിന്നു രണ്ടിലേക്കു മാറ്റിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ