കുമ്പള: നിരവധി ഭാഷകളും സംസ്കാരവും കൊണ്ട് സമ്പന്നമായ കുമ്പളയുടെ മണ്ണിൽ നിന്നും വീണ്ടും ഒരു പ്രതിഭാശാലിയുടെ ഉദയം. കഠിന പ്രയത്നവും അർപ്പണ ബോധവും കൈമുതലാക്കി ചിട്ടയാർന്ന പഠനത്തിലൂടെ തബ്ശീറ നടന്ന് കയറിയത് എം ബി ബി എസിന് മെറിറ്റ് സീറ്റ് എന്ന തന്റെ സ്വപ്ന സാഫല്യത്തിലേക്ക്. കർണാടക സർക്കാർ നടത്തിയ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (CET) മികച്ച റാങ്ക് (476) നേടിയ ഫാത്തിമത്ത് തബ്ശീറ കർണ്ണാടകയിലെ ഷിമോഗ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസിന് അഡ്മിഷൻ നേടിയിരിക്കുന്നു.കേരള നീറ്റ് എൻട്രൻസ് പരീക്ഷയിൽ 2660ഉം ഓൾ ഇന്ത്യ നീറ്റിൽ 20838റാങ്കും ഈ മിടുക്കി നേടിയിട്ടുണ്ട്.
വിദ്യാ സമ്പന്നരായ കുടുംബക്കാരുടെ ശിക്ഷണത്തിൽ പഠിച്ച് വളർന്ന തബ്ശീറ ചെറിയ ക്ലാസ്സ് മുതൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ചവർക്ക് മാത്രമേ ഉയരങ്ങൾ കീഴടക്കാനാവൂ എന്ന എന്ന ചിന്താഗതിക്ക് ഒരപവാദമാണ് തബ്ശീറ. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് SSLC ക്ക് എല്ലാ വിഷയത്തിലും A+ നേടി വിജയിച്ച തബ്ശീറ ചെമനാട് ജമാഅത്ത് സ്കൂളിൽ നിന്നും സ്റ്റേറ്റ് സിലബസിൽ 100% മാർക്കോടെ +2 വിജയവും നേടി.ഇതിനിടയിൽ ശാസ്ത്ര മേളകളിൽ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടി.തുടർന്ന് ഒരു വർഷം പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ സമഗ്ര പരിശീലനം നേടി എൻട്രൻസ് പരീക്ഷയെ നേരിട്ട് മികച്ച റാങ്ക് നേട്ടം കരസ്ഥമാക്കി. സ്വപ്രയത്നത്തിലൂടെ ഉന്നതിയുടെ പടവുകൾ ചവിട്ടി കയറിയ ഈ പ്രതിഭ കുമ്പളയ്ക്ക് തന്നെ അഭിമാന നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. മെറിറ്റ് സീറ്റിൽ സർക്കാർ ക്വോട്ടയിൽ മെഡിസിന് പ്രവേശനം ലഭിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ തബ്ശീറക്ക് ഈ വഴിയിൽ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും മികച്ചതായിരുന്നു. കുമ്പള കുണ്ടങ്കാറടുക്കയിലെ മുഹമ്മദ് അമാനുള്ള- റംല ദമ്പതികളുടെ മൂത്ത പുത്രിയാണ് ഫാത്തിമത്ത് തബ്ശീറ.കെ എ.
0 Comments