വെള്ളിയാഴ്‌ച, ജൂലൈ 26, 2019
കുമ്പള: യു ഡി എഫ്  ഭരിക്കുന്ന കുമ്പള പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് ബബന്ധം അനുദിനം വഷളാകുന്നു. കോണ്‍ഗ്രസ്  പ്രതിനിധിയായ വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നിലപാടില്‍ നിന്ന് ലീഗ് ഇനിയും പിറകോട്ട് പോയിട്ടില്ല.  കഴിഞ്ഞ ദിവസം  കുമ്പള പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ ലീഗ് ഓഫീസില്‍ ചേര്‍ന്ന അടിയന്തിരയോഗമാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ലീഗിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കുമ്പള സര്‍വ്വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയുമായി കൂട്ടു ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. 23 അംഗ ഭരണ സമിതിയില്‍ യു ഡി എഫിന് 13ഉം, ബി ജെ പിക്ക് 7 ഉം, എല്‍ ഡി എഫിന് 2ഉം അംഗങ്ങളാണുള്ളത്. യു ഡി എഫില്‍ മുസ്ലിംലീഗിന് 10ഉം, കോണ്‍ഗ്രസിന് 3ഉം അംഗങ്ങളുണ്ട്. മുസ്ലിംലീഗിലെ കെ എല്‍ പുണ്ഡരികാഷ പ്രസിഡണ്ടും കോണ്‍ഗ്രസിലെ ഗീത ഷെട്ടി വൈസ് പ്രസിഡണ്ടുമാണ്.
അവിശ്വാസ പ്രമേയം വിജയിക്കണമെങ്കില്‍ 12 അംഗങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. ഈയിടെയാണ്  കുമ്പള സര്‍വ്വീസ് സഹകരണ ബേങ്കിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.എല്‍ ഡി എഫും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ബി ജെ പിക്ക് ഒപ്പമാണ് മത്സരിച്ചത്. ഈ വിഭാഗം വിജയിക്കുകയും ചെയ്തു. ഇങ്ങനെ മത്സരിച്ചവരില്‍ ഒരാള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഭര്‍ത്താവാണ്. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡണ്ടിനെ പുറത്താക്കണമെന്ന കടുത്ത നിലപാടില്‍ മുസ്സീം ലീഗ് എത്തിയത്.
ബി ജെ പി  ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം യു ഡി എഫ് മണ്ഡലം യോഗത്തില്‍ കയ്യാങ്കളി നടന്നിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ