ബുധനാഴ്‌ച, ജൂലൈ 31, 2019
കാഞ്ഞങ്ങാട് : അവധിക്ക് വീട്ടിലെത്തിയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്നു കാണാനില്ലെന്ന് വ്യാജ സന്ദേശമുണ്ടാക്കി വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസില്‍ ബന്ധുവിനും എയര്‍പോര്‍ട്ട് ജീവനക്കാരിക്കും മൂവായിരം രൂപ പിഴ.
ബേക്കല്‍ പള്ളിക്കര അങ്കക്കളരി ടര്‍ക്കി സ്റ്റോറിനു സമീപത്തെ ജനീഷ്മ ജനാര്‍ദനന്‍, ഉദുമ വെടിത്തറക്കാലിലെ ഉദിത് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പിഴയടക്കാന്‍ ശിക്ഷിച്ചത്. പള്ളിക്കര വെടിത്തറയ്ക്കാല്‍ സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥനാണ് ഇരുവര്‍ക്കുമെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇദ്ദേഹത്തിന്റെ മകളായ മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി നവരാത്രി പൂജാ അവധിക്ക് 2018 ഒക്ടോബര്‍ 17 ന് രാവിലെ 10 ന് വീട്ടിലെത്തിയിരുന്നു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പായ റീയൂണിയന്‍, ആറാട്ടുകടവ് എ.കെ.ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്ക് ദുബായില്‍ നിന്നാണ് അല്‍പ സമയത്തിനകം വ്യാജ സന്ദേശമെത്തിയത്.
ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരിയായ ജീഷ്മ ജനാര്‍ദനന്‍ തന്റെ ഫോണില്‍ രൂപകല്‍പന ചെയ്ത് റീയൂണിയന്‍ ഗ്രൂപ്പിലേക്കിട്ടതാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഉദിത് നിര്‍ബന്ധിച്ചതിനാലാണ് ഇതു ചെയ്തതെന്നു ജീഷ്മ വെളിപ്പെടുത്തുകയും ചെയ്തു. ഉദിത്തിനെതിരെ നേരത്തെയും സമാനമായ പരാതികളുണ്ടായിരുന്നു. ഇതേ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ വീട്ടമ്മയക്കും എതിരെയായിരുന്നു ഇത്. ഒരു സംഭവം പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ പറഞ്ഞൊതുക്കിയ ശേഷമായിരുന്നു രണ്ടാമത്തെ സംഭവം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ