വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019

കോയമ്പത്തൂർ: അച്ഛനമ്മമാർക്ക് സ്നേഹമില്ലെന്ന കാരണത്താൽ നാടുവിടാൻ അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ രണ്ട് കുട്ടികളെ സ്കൂൾ യൂണിഫോമിൽ കണ്ടതോടെയാണ് സിഐഎസ്എഫ് ഇവരെ ചോദ്യം ചെയ്തത്. അച്ഛനമ്മമാർക്ക് സ്നേഹമില്ലാത്തതിനാലാണ് വീടുവിട്ടിറങ്ങിയതെന്ന് ഇവർ പറഞ്ഞു. ഉദുമൽപ്പേട്ട സ്വദേശികളായ വിദ്യാർഥിനികൾ 80 കിലോമീറ്റർ സഞ്ചരിച്ചാണ് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്.

സ്കൂൾ വിട്ട സമയം പിന്നിട്ടതോടെ കുട്ടികൾക്കായി നാട്ടിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പിന്നീട് സിഐഎസ്എഫ് ഉദുമൽപേട്ട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും പൊലീസും വിമാനത്താവളത്തിലെത്തി കുട്ടികളെ ഉദുമൽപേട്ട സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

അതേസമയം ഇത്രയും ദൂരം കുട്ടികൾ സഞ്ചരിച്ച് എത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യസ്കൂൾ വിദ്യാർഥികളായ ഇരുവരും പൊള്ളാച്ചി, കോയമ്പത്തൂർ നഗരങ്ങൾ പിന്നിട്ട് ഒന്നിലേറെ ബസുകൾ മാറിക്കയറി മാത്രമെ വിമാനത്താവളത്തിൽ എത്താനാകു. മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോയെന്നും, ഇത്രയുംദൂരം സഞ്ചരിക്കാനുള്ള പണം എങ്ങനെ സംഘടിപ്പിച്ചുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ