വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019


തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് ധനവകുപ്പിന്റെ അംഗീകാരം നൽകി. വീടുകളുടെയും സ്ഥാപനങ്ങളുടെയും മട്ടുപ്പാവില്‍ അറുപതിനായിരം സൗരവൈദ്യുത പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. 200 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി 6 മാസം കൊണ്ടു നടപ്പാക്കും.

രണ്ടു മാതൃകയിലുള്ള പദ്ധതികള്‍ക്കാണ് അന്തിമാനുമതി ലഭിച്ചിരിക്കുന്നത്. ഇ.പി.സി. (എന്‍ജിനിയറിങ്, പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍)യും 'റെസ്‌കോ'(റിന്യൂവബിള്‍ എനര്‍ജി സര്‍വീസ് കമ്പനീസ്)യും. ഇ.പി.സി.യില്‍ പണം വൈദ്യുതി ബോര്‍ഡോ ഉപഭോക്താവോ മുടക്കണം. ടെന്‍ഡറില്‍ യോഗ്യതനേടുന്ന കരാറുകാരാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. റെസ്‌കോ മാതൃകയില്‍ പുരപ്പുറത്തെ സ്ഥലം ഉപഭോക്താവ് നല്‍കണം. കുറഞ്ഞനിരക്കില്‍ കമ്പനികള്‍ അവിടെ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി നല്‍കും.

കെട്ടിടം ഉടമയ്ക്കു ബോര്‍ഡ് 10% വൈദ്യുതിയാണ് സൗജന്യമായി നല്‍കുന്നത്. 50 മെഗാവാട്ടിന്റെ പദ്ധതി ബോര്‍ഡ് നേരിട്ടു നടപ്പാക്കുന്നതില്‍ 20 മെഗാവാട്ടിന്റെയും ചെലവ് കെട്ടിടം ഉടമകള്‍ വഹിക്കണം. ഇങ്ങനെ സ്വന്തം ചെലവില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും കെട്ടിടം ഉടമയ്ക്കു നല്‍കും. ശേഷിക്കുന്ന 30 മെഗാവാട്ട് പദ്ധതി ബോര്‍ഡിന്റെ ചെലവിലാണ് നടപ്പാക്കുക.ഈ വൈദ്യുതി നിലവിലുള്ള നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു കെട്ടിടം ഉടമയ്ക്കു ബോര്‍ഡ് വില്‍ക്കും. 200 മെഗാവാട്ടാണ് രണ്ടു മാതൃകകളിലുമായി ഉത്പാദിപ്പിക്കുന്നത്. ഇ.പി.സി.യില്‍ 50 മെഗാവാട്ടും റെസ്‌കോയില്‍ 150 മെഗാവാട്ടും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ