ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാജി നല്കുമെന്നാണു സൂചന. എന്നാൽ, നേതൃമാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുളള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പമാണ് ഇരുനേതാക്കളും ഡൽഹിയിലെത്തിയത്. കർണാടകയിലെ രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പാണ് ചർച്ചാവിഷയമായതെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിക്കും. അദ്ദേഹത്തെ വീണ്ടും നോമിനേറ്റ് ചെയ്യും. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് രാജ്യസഭാ സ്ഥാനാർഥിയാകും. ഒരു വനിതയെയും ഒബിസി വിഭാഗത്തിൽനിന്ന് ഒരാളെയും സ്ഥാനാർഥിയാക്കും. നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് ലഭിക്കും. ഏഴു ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ നാലെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ