കാഞ്ഞങ്ങാട്; മയക്കുമരുന്ന് വാങ്ങാന്‍ വിദ്യാർത്ഥികള്‍ സ്വന്തം ശരീരംവില്‍ക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ലഹരിക്ക് അടിമകളായ നൂറോളം ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു.
സ്‌കൂളുകളില്‍ പഠിക്കുന്ന പതിനെട്ടിന് താഴെ പ്രായക്കാരായ കുട്ടികളാണ് ഇവര്‍. കഞ്ചാവിനേക്കാള്‍ വിലയുള്ള ലഹരിഗുളികകള്‍ക്ക് അടിമപ്പെടുന്ന കൂട്ടികള്‍ വലിയതുക എളുപ്പത്തില്‍ കണ്ടെത്താനാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്.
കുറച്ചുമുമ്പുവരെ മയക്കു മരുന്ന് വാങ്ങാന്‍ കുട്ടികള്‍ മോഷണത്തിലേക്കും ചെറുകിട കഞ്ചാവ് വില്‍പ്പനയിലേക്കും കടന്നിരുന്നു. ഇതുമാറിയാണ് ഇപ്പോള്‍ വലിയൊരുശതമാനം ലൈംഗികത്തൊഴിലാളികളാവുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരാളില്‍നിന്ന് 1000 രൂപ വരെ ഇവര്‍ ഈടാക്കുന്നു. ആവശ്യക്കാരെ ഇവര്‍തന്നെ കണ്ടുപിടിക്കും. ഏജന്റുമാരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. സ്വവര്‍ഗരതിക്കാരുടെ കേന്ദ്രങ്ങളിലെത്തി കുട്ടികള്‍ അവരെ കണ്ടുമനസ്സിലാക്കും. കൂട്ടുകാരല്ലാത്തവര്‍ക്കൊപ്പം യാത്രപോയും ഇവര്‍ താത്പര്യമുള്ളവരെ കണ്ടെത്തും. പലപ്പോഴും കുട്ടികള്‍തന്നെ ഇതിന്റെ കണ്ണികളാവുകയും ചെയ്യും. ഇത്തരത്തില്‍ സമീപിക്കുന്നവരെ പിന്നീട ബ്ലാക്ക്‌മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയും കുട്ടികള്‍ പണം തട്ടുന്നുണ്ട്.
കല്‍ക്കണ്ടമെന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെറ്റല്‍ എംഡിഎംഎച്ച് (മെതാഫെറ്റാമൈന്‍) ആണ് കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരെ ആകര്‍ഷിക്കുന്നത്. ഉപയോഗിച്ചാല്‍ കുറേദിവസംവരെ ഇതിന്റെ ലഹരി കിട്ടും. ഡി.ജെ പാര്‍ട്ടികളിലാണ് ഇതുകൂടുതല്‍ ഉപയോഗിക്കുന്നത്. മാനസികചപ്രശ്നമുള്ളവര്‍ക്ക് കൊടുക്കുന്ന ഗുളികകളും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടേതിന് സമാനമായ രീതിയില്‍ കുറിപ്പടി എഴുതിയാണ് കുട്ടികള്‍ മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന് ഇവ വാങ്ങുന്നത്.
0 Comments