ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വ്യാജ ആരോപണത്തെ തുടർന്ന് സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് പിൻവലിക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ. ഓമനക്കുട്ടനോട് സർക്കാർ ക്ഷമ ചോദിച്ചു.
ദുരന്തനിവാരണ അതോറിറ്റി തലവൻ ഓമനക്കുട്ടനോട് ക്ഷമചോദിച്ച് നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നിർദേശം. ഓമനക്കുട്ടൻ കഴിഞ്ഞ കാലങ്ങളിലും ക്യാമ്പിനു വേണ്ടി നിസ്വാർത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു കുറിച്ചു. പോലീസ് കേസുമായി വകുപ്പ് മുന്നോട്ടു പോവില്ലെന്നും കേസ് പിൻവലിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ദുരിതാശ്വാസ ക്യമ്പിൽ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടനെതിരെ ആരോപണം വരുന്നത്. ഇതെ തുടർന്ന് പാർട്ടിയിൽ നിന്ന് ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
0 Comments