ബംഗലുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്ത ശിവകുമാറിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശിവകുമാറിനെ ഡോക്ടര്‍മാര്‍ രാവിലെ പരിശോധിച്ച ശേഷമാകും കോടതിയില്‍ ഹാജരാക്കുക.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലെ നഴ്‌സിംഗ് ഹോമിന് സമീപത്തെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ട് നെഞ്ചു വേദന അനുഭവപ്പെടുകയും ഇ സിജി വേരിയേഷനും രക്തസമ്മര്‍ദ്ദവും കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നിരീക്ഷണത്തിന് വെച്ചിരുന്നു. ഇന്ന് രാവിലെയും വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ വളരെ ബുദ്ധിമുട്ടിയാണ് ശിവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും ശിവകുമാറിന് പൂര്‍ണ്ണ പിന്തുണയാണ് കിട്ടിയിരിക്കുന്നത്. ഇന്നലെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് മുതല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിലാണ്. ഇന്ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി വലിയ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നേതാക്കള്‍ അടക്കമുള്ളവരുടെ ധര്‍ണ്ണകളും സമരങ്ങളും നടക്കും. രാത്രിയില്‍ ശിവകുമാറിന്റെ സ്വാധീന മേഖലകളില്‍ ബസിന് നേരെ കല്ലേറും പോലീസിന്റെ ലാത്തിച്ചാര്‍ജ്ജും നടന്നിരുന്നു. പ്രധാന പാതകള്‍ ഉപരോധിക്കുകയും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. പോലീസുകാരെത്തി പ്രതിഷേധക്കാരെ ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിച്ചിരുന്നു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ശിവകുമാറിന്റെ ആരോപണം. ശിവകുമാറിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്താനൊരുങ്ങുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഈഡി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡി ആവശ്യപ്പെടും. തുടര്‍ച്ചയായി നാലുദിവസം ചോദ്യം ചെയ്തശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃതസ്വത്ത് ആരോപണത്തേത്തുടര്‍ന്ന് 2017-ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള വസതികളിലടക്കം റെയ്ഡ് നടത്തിയിരുന്നു. എട്ടരക്കോടിയോളം രൂപയും വന്‍പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
ഇ.ഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹര്‍ജി കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക െഹെക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ചോദ്യംചെയ്യലിനായി അദ്ദേഹത്തെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കോടികളുടെ ഹവാലപ്പണം കടത്തിയെന്നാണു ശിവകുമാറിനെതിരായ ആരോപണം. ശര്‍മ ട്രാവല്‍സിന്റെ വാഹനങ്ങളിലായിരുന്നു പണം കടത്തല്‍. ശര്‍മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ, ഡല്‍ഹി കര്‍ണാടകഭവനിലെ ലയ്‌സണ്‍ ഓഫീസര്‍ ആഞ്ജനേയ ഹനുമന്തയ്യ, ശര്‍മ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ എന്‍. രാജേന്ദ്ര, ബിസിനസ് പങ്കാളി സച്ചിന്‍ നാരായണ എന്നിവര്‍ പണം കടത്തലിനു ശിവകുമാറിനെ സഹായിച്ചെന്നും ആദായനികുതി വകുപ്പ് പറയുന്നു.
അടുത്തിടെ ജീവനൊടുക്കിയ കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുമായി ശിവകുമാറിന്റെ മകള്‍ ഐശ്വര്യ കോടികളുടെ ഇടപാടു നടത്തിയതിന്റെ രേഖകള്‍ ശിവകുമാറിന്റെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് എന്‍. ചന്ദ്രശേഖറിന്റെ വസതിയില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. സിംഗപ്പുര്‍ പൗരനായ രജനീഷ് ഗോപിനാഥുമായുള്ള ഇടപാടുകളും അന്വേഷിച്ചുവരുന്നു. രണ്ടുവര്‍ഷം മുമ്പ്, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനുള്ള ബി.ജെ.പി. നീക്കങ്ങള്‍ പരാജയപ്പെടുത്തിയതു ഡി.കെ. എന്നറിയപ്പെടുന്ന ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു.
ഗുജറാത്ത് എം.എല്‍.എമാരെ ദിവസങ്ങളോളം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചായിരുന്നു ദൗത്യം. അഭിപ്രായഭിന്നതകള്‍ക്കിടയിലും കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനെ ഒരുവര്‍ഷത്തോളം പിടിച്ചുനിര്‍ത്തിയതും ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു.
0 Comments