വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2019

തൃശൂര്‍: തൃശ്ശൂര്‍ പാലിയേക്കരയില്‍ രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. ബസിന് മോട്ടോര്‍ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാര്‍ശ ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് ആറ് മണിയോടെയാണ് തൃശ്ശൂരില്‍ നിന്നും കോടാലി വഴി സര്‍വീസ് നടത്തുന്ന കുയിലെന്‍സ് എന്ന വാഹനം ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജി മാധവന്‍ ഡ്രൈവറുടെ അതിക്രമം നേരിട്ട് കാണുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഡ്രൈവര്‍ പലവട്ടം ഇത്തരത്തില്‍ വരി തെറ്റിച്ച് യാത്ര ചെയ്‌തെന്ന് സിസിടിവിയില്‍ വ്യക്തമായത്. ഇതോടെ, ഡ്രൈവര്‍ ജയദേവ കൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ആംബുലന്‍സിനും, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും പോകേണ്ട വാഹനങ്ങള്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പുതിയ നിയമത്തില്‍ 10000 രൂപ പിഴ അടപ്പിക്കാന്‍ ആണ് നിര്‍ദ്ദേശം. ഡ്രൈവറെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇത് പ്രകാരം ജയദേവ കൃഷ്ണനെ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഡ്രൈവര്‍ ട്രെയിനിംഗ് സെന്റര്‍ ആയ എടപ്പാള്‍ ഐ ഡി ടി ആറിലേക്ക് അയച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ