
കോന്നി: കോന്നി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ പ്രതികരണവുമായി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ. ഇടതുമുന്നണിയും യുഡിഎഫും മണ്ഡലത്തിൽ ജാതിമത ധ്രുവീകരണം നടത്തിയെന്നും എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ബിജെപിയ്ക്ക് 16000ത്തോളം വോട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അത് 40000 ആയി ഉയര്‍ത്താൻ തനിക്ക് സാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയ്ക്ക് രണ്ട് ശതമാനം വോട്ട് മാത്രമാണ് കുറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ജാതി തിരിച്ച് പ്രചാരണം നടത്തിയെന്നും ഇത് എല്ലാവരും കണ്ടതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാൽ കോന്നിയിലെ വോട്ടര്‍മാര്‍ ജാതിമത വ്യത്യാസമില്ലാതെ തനിക്ക് വോട്ട് ചെയ്തെന്നും മലയോര കര്‍ഷകരുടെ അടക്കം എല്ലാ വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഒരു ചാനല്‍ തനിക്ക് 12 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രവചിച്ചതെന്നും എന്നാൽ 30 ശതമാനത്തോളം വോട്ട് ലഭിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെയും മഞ്ചേശ്വരത്തെയും പരാജയം പാര്‍ട്ടി പരിശോധിക്കുമെന്നും അവിടങ്ങളിൽ പ്രചാരണരംഗത്തില്ലാതിരുന്ന തനിക്ക് വിശദാംശങ്ങള്‍ അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സമദൂര നിലപാട് ഉപേക്ഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് നേതൃത്വത്തെയും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നത് എൻഎസ്എസ് അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുൻനിര്‍ത്തി പ്രചാരണം നയിച്ച ബിജെപിയ്ക്ക് കോന്നിയിലെ പരാജയം കനത്ത തിരിച്ചടിയാണ്. യുഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസിനും ഫലം തിരിച്ചടിയാണ്. എന്നാൽ ശബരിമല വിവാദം ഏറ്റവുമധികം സ്വാധീനിച്ച കോന്നി മണ്ഡലത്തിലെ മികച്ച വിജയം ഇടതുമുന്നണിയ്ക്കും ആത്മവിശ്വാസമേകുന്നതാണ്.
0 Comments