ജില്ലയില്‍ ആറുവര്‍ഷത്തിനുള്ളില്‍ 513 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ജില്ലയില്‍ ആറുവര്‍ഷത്തിനുള്ളില്‍ 513 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു


കാസർകോട്: ജില്ലയില്‍ 2013 മുതല്‍ 2019 വരെ  513  പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.2019 ഒക്‌ടോബര്‍ 31 വരെയുള്ള കണക്കാണിത്. രജിസ്റ്റര്‍ ചെയ്ത് 513 പോക്‌സോ കേസുകളില്‍ 58 എണ്ണത്തില്‍ ശിക്ഷ വിധിക്കുകയും 142 എണ്ണം വെറുതെവിടുകയും 23 എണ്ണം റദ്ദാക്കുകയും 20 എണ്ണം മറ്റുരീതിയില്‍ തീര്‍പ്പാക്കുകയും ചെയ്തു. അവശേഷിക്കുന്ന കേസുകളില്‍ തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.2018 ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം കുട്ടിള്‍ക്കെതിരായ അതിക്രമങ്ങളായി  ഈ വര്‍ഷം (2019  ഒക്‌ടോബര്‍ 31 വരെ)  173 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു .ഇതില്‍ 131 പോക്‌സോകേസുകളും ഉള്‍പ്പെടുന്നു. ബാലനീതി നിയമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുന്നതിന് വേണ്ടി ജില്ലാജഡ്ജി അജിത്ത്കുമാറിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാജുവനൈല്‍ ജസ്റ്റീസ് കമ്മിറ്റിയുടെ യോഗത്തിലാണ് ഈ കണക്കുകള്‍ വിലയിരുത്തിയത്.

പോക്‌സോ അതിജീവിതരായ കുട്ടികളുടെ മെഡിക്കല്‍ പരിശോധന മാനുഷിക പരിഗണനയില്‍ ചെയ്യാന്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക്   ജില്ലാജഡ്ജ് നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. ഉപയോഗശൂന്യമായതും മറയില്ലാത്തതും അപകടകരവുമായ കുഴല്‍കിണറുകള്‍ മൂടാന്‍ ജില്ലാ ഭരണകൂടത്തോട്  നിര്‍ദേശിക്കും.കുട്ടികള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ജില്ലാജുവനൈല്‍ ജസ്റ്റീസ് കമ്മിറ്റിയുടെ യോഗം അടിയന്തിരമായി വിളിച്ച്‌ചേര്‍ക്കാനും ജില്ലാജഡ്ജ് നിര്‍ദേശം നല്‍കി. അഡീഷണല്‍ ജില്ലാ ജഡ്ജ്   പി എസ് ശശികുമാര്‍, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. പി. ശ്യാമളദേവി, ഡി വൈഎസ് പി ക്രൈം ബ്രാഞ്ച് എം. പ്രദീപ് കുമാര്‍, ജില്ലാ ലോ ഓഫീസര്‍  കെ പി ഉണ്ണികൃഷ്ണന്‍ , ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ പി ടി  അനന്തകൃഷ്ണന്‍ , ഗവ: ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട്.കെ.എസ് മായ, ഡെപ്യൂട്ടി ഡി എം ഒ ഡോ: ഷാന്റ്‌ലി. കെ.കെ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍  സി എ ബിന്ദു, ഡി ഡി ഇ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്  കെ നൂറുല്‍അബ്‌സാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments