![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXGpJB782EminfgUBv9zyGtDmK-L_jB3oCadG3EmLUHKcaEW6pOEIhUApTd5diAR_B7WdOP92OXYvP75FiV8Jd8fkxfpThRa5jy3mSKU0QzHDfFus_iNI7ZlPQ8YJ9MpywoXfgLT30Av0/s1600/1912201903.png)
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുൻസിഫ് കോടതിയിൽ ലഭിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
'ജസ്റ്റിസ് ഫോർ ലൂസി' എന്ന കൂട്ടായ്മയാണ് എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ മുന്നറിയിപ്പുകൾ ലംഘിച്ച് സഭയുടെ നിയമങ്ങൾ പാലിക്കാത്ത തരത്തിലുള്ള ജീവിത ശൈലി പിന്തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ്റ്റർ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്.
നടപടിയ്ക്കെതിരെ വത്തിക്കാനിലടക്കം സിസ്റ്റർ അപ്പീൽ നൽകിയിരുന്നുവെങ്കിലും എല്ലാം തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ഫോർ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്. അതിനിടെ ലൂസി കളപ്പുരയുടെ വിവാദ ആത്മകഥയായ 'കർത്താവിന്‍റെ നാമത്തിൽ' കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടെന്ന വാർത്തകളും പ്രചരിച്ചിരുന്നു.
മാനന്തവാടി രൂപത പിആർഒ ഫ നോബിൾ തോമസ് പാറയ്ക്കലായിരുന്നു പുസ്തകം കണ്ടുകെട്ടാൻ ഉത്തരവിട്ടെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്. വ്യക്തിഹത്യാ പരാമർശമുള്ള പുസ്തകത്തിനെതിരെ നൽകിയ പരാതി നിലനിൽക്കുന്നതാണ് എന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെയായിരുന്നു പുസ്തകം കണ്ടുകെട്ടാൻ ഉത്തരവെന്ന പേരിൽ പ്രചരിപ്പിച്ചത്.
ഹർജ്ജിക്കാർ ക്രിമിനൽ കോടതിയെ സമീപിക്കാമെന്നും കേസിൽ പോലീസ് തുടർ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. പുസ്തകം നിരോധിച്ചതായി തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സും വ്യക്തമാക്കിയിരുന്നു.
0 Comments