കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ സായംസന്ധ്യകളെ കാൽപന്ത്‌കളിയുടെ വർണ്ണപകിട്ടേകി അരങ്ങേറുന്ന പ്രഥമ അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാം റൗണ്ട് പോരട്ടങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാവും.
ഇന്നലെ നടന്ന ആവേശോജ്വലമായ ആദ്യ റൗണ്ടിലെ അവസാന പോരാട്ടത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഫാൽക്കൺ കളനാട് സൗഹൃദവേദി അജാനൂരിനെ തകർത്തെറിഞ്ഞത്. ഫാൽക്കൺ കളനാടിന് വേണ്ടി മുന്നേറ്റ നിരയിൽ തിളങ്ങിയ ഘാനക്കാരൻ മുസ്‌തഫ യാണ് മികച്ച കളിക്കാരനുള്ള ട്രോഫി കരസ്ഥമാക്കിയത്. ആക്രമണ ഫുട്ബോളിന്റെ വശ്യസൗന്ദര്യം ബൂട്ടിലൊളിപ്പിച്ച കളിമികവാണ് ഫാൽക്കൺ കളനാടിന് വേണ്ടി മുന്നേറ്റ നിരയിൽ കളിച്ച രണ്ട് ആഫ്രികക്കാരായ മുസ്‌തഫയും ഹൈദറും മൈതാനത്ത് പുറത്തെടുത്തത്.
ഇന്ന് മുതൽ തുടക്കമാവുന്ന രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മൽ ഗ്രീൻചലഞ്ചേഴ്‌സ് മാവിലാകടപ്പുറവുമായി ഏറ്റ്മുട്ടും
ഗ്രീൻചാലഞ്ചേഴ്‌സ് മാവിലാകടപ്പുറത്തിന്റെ ജെഴ്‌സി അണിഞ്ഞ് നൈജീരിയൻ താരങ്ങളായ മൂസയും, മുഹമ്മദും യൂണിവേഴ്‌സിറ്റി താരം ഷംസീറും ജില്ലാ താരം ഗോൾകീപ്പർ ശാഹിദും മൈതാനത്തിറങ്ങുമ്പോൾ മറുഭാഗത്ത് മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മലിന് വേണ്ടി എഫ്‌സി കേരളാ താരം ഗോൾകീപ്പർ ശഫാദും,ലൈബീരിയക്കാരൻ ജസ്‌ഫറും,വിൽസോക്കറും തുടങ്ങിയ താരനിര മൈതാനത്ത് പോരിനിറങ്ങും.
പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി ഒരു ലക്ഷം രൂപ കാഷ് പ്രൈസും,എംബി മൂസാ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയുമാണ് ജേതാക്കളെ കാത്തിരിക്കുന്നതെങ്കിൽ പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്‌സ് ട്രോഫിയാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്
0 Comments