ഇത് ജനങ്ങളെ ഭിന്നിപ്പിക്കും, നിയമം റദ്ദാക്കണം; സി.എ.എയ്‌ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

ഇത് ജനങ്ങളെ ഭിന്നിപ്പിക്കും, നിയമം റദ്ദാക്കണം; സി.എ.എയ്‌ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ


തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. സി.എ.എ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ സൂട്ട് ഹർജി നൽകി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ആരോപിച്ചു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതൽ വിമർശനമുന്നയിക്കുന്ന സംസ്ഥാനമാണ് കേരളം. നിയമത്തിനെതിരെ ആദ്യമായി നിയമസഭിയൽ പ്രമേയം പാസാക്കിയതും കേരളമായിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിൻറെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.
നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്ത് അയക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സർവകക്ഷി യോഗവും ചേർന്നിരുന്നു.
ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്നും ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments