തസ്ലിംവധം; കര്‍ണാടക പോലീസ് കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി

തസ്ലിംവധം; കര്‍ണാടക പോലീസ് കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി



കാസര്‍കോട്: ചെമ്പരിക്ക സ്വദേശി ഡോണ്‍ തസ്ലീം എന്ന സി എം മുഹ്തസിമി(40)നെ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക ബണ്ട്വാള്‍ പോലീസ് കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. ഇതിന്റെ   ഭാഗമായി ബണ്ട്വാള്‍ പോലീസ് തിങ്കളാഴ്ച  ചെമ്പരിക്കയിലെത്തി. കൊലപാതകവുമായി പ്രദേശവാസികളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.  ചിലരില്‍ നിന്ന്‌പോലീസ് മൊഴിയെടുത്തു. പൈവളിഗെ അട്ടഗോളി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കൊലനടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ യുവാവ് ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. രണ്ടുകോടി രൂപയുടെ സ്വര്‍ണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.  ബണ്ട്വാള്‍ സ്വദേശിയായ കൊലക്കേസ് പ്രതിയടക്കമുള്ളവരെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.  ഉപ്പളയിലെ ഒരു ക്വട്ടേഷന്‍ സംഘത്തലവനുമായി തസ്ലിമിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും  അന്വേഷണത്തില്‍ വ്യക്തമായി. ബണ്ട്വാള്‍ സി ഐ ടി നാഗരാജ്, ബണ്ട്വാള്‍ ടൗണ്‍ എസ് ഐ  അവിനാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 1.11 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്‍ഡിലായിരുന്ന തസ്‌ലിം ജനുവരി 31ന് ജാമ്യത്തിലിറങ്ങിയതായിരുന്നു. പിന്നീട് നാട്ടിലേക്ക് വരുന്നതിനിടെയാണ് കാറിലെത്തിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഒളിസങ്കേതം പോലീസ് മനസ്സിലാക്കിയതറിഞ്ഞ് അവിടെ നിന്ന് ഇന്നോവ കാറില്‍ തസ്‌ലീമിനെ കൊണ്ടുപോവുകയും മംഗളൂരു ബി സി  റോഡിന് സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

Post a Comment

0 Comments