രജിത് കുമാര്‍ ഒളിവില്‍; സ്വീകരിക്കാന്‍ വന്നവരെയെല്ലാം അറസ്റ്റ് ചെയ്യും; മന്ത്രി വി.എസ് സുനില്‍കുമാര്‍

രജിത് കുമാര്‍ ഒളിവില്‍; സ്വീകരിക്കാന്‍ വന്നവരെയെല്ലാം അറസ്റ്റ് ചെയ്യും; മന്ത്രി വി.എസ് സുനില്‍കുമാര്‍



കൊച്ചി: ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാര്‍ ഒളിവിലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുട്ടികളുമായി നിരവധി പേരാണ് കൊച്ചിവിമാനത്താവളത്തില്‍ എത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കേസെടുത്തിരുന്നു.

രജിത്തിന് സ്വീകരണം കൊടുത്ത സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. നമ്മുക്ക് വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയത്. കേസ് എടുത്ത പൊലീസിന് രജിതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് മനസിലാക്കുന്നത്. രാജ്യം മുഴുവനും കൊറോണയ്ക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ചിലര്‍ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപാഹസ്യമാണ്, വളരെ പെട്ടെന്നാണ് അവര്‍ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നല്‍കിയതും. ഇതൊന്നും അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവര്‍ക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാര്‍ പറഞ്ഞ കാര്യവും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിലെ സംഭവം അറിഞ്ഞപ്പോള്‍ തന്നെ എറണാകുളം ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് ഞാനും കളക്ടറുമായും പൊലീസുദ്യോഗസ്ഥരുമായും സംസാരിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പത്ത് മിനിറ്റ് കൊണ്ടാണ് ഇത്രയും പേര്‍ അവിടെ സംഘടിച്ചത്. പ്രകടനത്തില്‍ പങ്കെടുക്കുന്നത് എത്ര പേരായാലും അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യും. കേസില്‍ പൊലീസ് ഇതിനോടകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.