കണ്ണൂരിൽ പരക്കെ അക്രമം!! സുധാകരൻ ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ഓഫീസ് കെട്ടിടം ബോംബെറിഞ്ഞ് തകർത്തു

കണ്ണൂരിൽ പരക്കെ അക്രമം!! സുധാകരൻ ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ഓഫീസ് കെട്ടിടം ബോംബെറിഞ്ഞ് തകർത്തു


കണ്ണൂർ: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടത്തിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ പരക്കെ അക്രമം. നിരവധി പാർട്ടി ഓഫിസുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ്റെ നാടായ കോടിയേരി മാടപിടികയിൽ കോൺഗ്രസ് ഓഫിസ് ബോംബെറിഞ്ഞുതകർത്തു. മാടപ്പിടിക ഗുംട്ടിയിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് ഓഫിസാണ് തകർത്തത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് അക്രമം നടന്നത്.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് അക്രമം നടത്തിയതെന്നാണ് പോലിസിന്‍റെ പ്രാഥമിക നിഗമനം. മാടപ്പീടിക ഗുംട്ടിയിൽ കോൺഗ്രസ് ഓഫീസിനു നേരെ ചൊവാഴ്ച്ച പുലർച്ചെയാണ് ബോംബേറുണ്ടായതെന്നു പരിസരവാസികൾ പറയുന്നു. സിപിഎം ശക്തികേന്ദ്രമായ മാടപ്പീടികയിൽ ദിവസങ്ങൾക്കു മുമ്പ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്ത രാജീവ് ഭവനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നിൽ സിപി എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഓഫീസിന്‍റെ വാതിലിനു നേരെയാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിൽ കമ്പ്യൂട്ടറും ഫർണിച്ചറുകളും, ടൈൽസുകളും തകർന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉഗ്രശേഷിയുള്ള നാടൻ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം മഞ്ഞോടിയിലെ കോൺഗ്രസ് ഓഫീസിന് നേരെയും ബോംബേറുണ്ടായിരുന്നു. അക്രമത്തിൽ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയും കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുംപ്രതിഷേധിച്ചു. പുന്നോൽ, ഇല്ലത്ത് താഴെ, മൂഴിക്കര പ്രദേശങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്കു നേരെ വ്യാപകമായ അക്രമം നടന്നിട്ടുണ്ട്.

കെപിസിസി മെമ്പർ വി രാധാകൃഷ്ണൻ , ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി ടി സജിത്ത് തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു. ഇതിനു പുറമേ മയ്യിൽ പെരുമാച്ചേരി റോഡരികിലുള്ള കോൺഗ്രസ് നിയന്ത്രിത ബസ് കാത്തിരിപ്പു കേന്ദ്രവും ചൊവ്വാഴ്ച്ച പുലർച്ചെ അക്രമികൾ കരി ഓയിൽ ഒഴിച്ചു വികൃതമാക്കി. കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.

മട്ടന്നൂർ നെല്ലൂന്നിൽ ബിജെപി പ്രവർത്തകനെ ഒരു സംഘമാളുകൾ അക്രമിച്ച് ഇയാൾ ഓടിച്ചിരുന്ന ടവേര വാഹനം തകർത്തു. നെല്ലൂന്നി രസ്ന നിവാസിൽ രജ്ഞിത്തിനാണ് (28) പരുക്കേറ്റത്.തിരുവോണ ദിവസം രാത്രി പത്തരയോടെയാണ് അക്രമം. റോഡിൽ തടഞ്ഞു നിർത്തി ഇയാളെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദിക്കുകയായിരുന്നു. വാഹനവും തകർത്തിട്ടുണ്ട്. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് അവശ്യപ്പെട്ടു.