ചൊവ്വാഴ്ച, സെപ്റ്റംബർ 08, 2020

പാർലമെന്ററി നയരൂപീകരണ സമിതി യോഗത്തിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി കോൺ​ഗ്രസ് നേതൃത്വം. ഇന്ന് ചേർന്ന യോ​ഗത്തിൽ തരൂരിനെ പങ്കെടുപ്പിച്ചില്ല. എംപിമാരല്ലാത്ത പലരേയും യോ​ഗത്തിന് ക്ഷണിച്ചപ്പോഴാണ് തരൂരിനെ നേതൃത്വം ഒഴിവാക്കിയത്. നാല് ഓർഡിനൻസിനെ അനുകൂലിക്കാനും, ഏഴ് എണ്ണത്തെ എതിർക്കാനും യോഗം തീരുമാനിച്ചു. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനും യോഗത്തിൽ ധാരണയായി.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എന്നാൽ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു.

പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എംപി ഫണ്ട് നിര്‍ത്തലാക്കാനുള്ള ബില്ലിനെതിരെ വോട്ട് ചെയ്യാനും തീരുമാനമുണ്ട്. അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട പ്രവര്‍ത്തകസമിതിക്ക് ശേഷം ഇരുവിഭാഗവും ഒന്നിക്കുന്ന സൂചനകൾക്ക് പിന്നാലെയാണ് യോഗം നടന്നത്. കത്തെഴുതിയതിന്‍റെ പേരില്‍ ചുമതലകളില്‍ നിന്നകറ്റി നിര്‍ത്തുന്നതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.