വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2020
ദില്ലി: വായ്പാ മൊറട്ടോറിയം സെപ്റ്റംബര്‍ 28 വരെ നീട്ടി സുപ്രീം കോടതി. മൊറട്ടോറിയം കാലയളവില്‍ പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം ഇതേ ദിവസം പുനരാരംഭിക്കും. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്ന് കോടതി വിധിച്ചു. കോവിഡ് കാലത്ത് വായ്പ എടുക്കുന്നവരെ സഹായിക്കാനായിരുന്നു മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയായിരുന്നു ഇതിന്റെ കാലാവധി.

വായ്പ തിരിച്ചടയ്ക്കുന്നത് ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കാമെന്നും ബാങ്കുകള്‍ പറഞ്ഞിരുന്നു. എല്ലാ ഹര്‍ജിക്കാരുടെയും വാദം കേട്ട സുപ്രീം കോടതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മൊറട്ടോറിയം സമയത്ത് വായ്പകള്‍ക്ക് പലിശ വാങ്ങരുതെന്ന നിര്‍ദശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട് സുപ്രീം കോടതി. ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കുന്ന രീതി വേണ്ടെന്നും നിര്‍ദേശമുണ്ട്.

മൊറട്ടോറിയം പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സ്‌പെറ്റംബര്‍ 28 വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ മേഖലയ്ക്കും ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

അതേസമയം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ തിടുക്കത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്നും മേത്ത ആവശ്യപ്പെട്ടു. പലിശയുടെ മേല്‍ പലിശ ഈടാക്കരുതെന്ന് ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ എഴുതി തള്ളിയാല്‍ രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കുണ്ടാവുമെന്ന് ആര്‍ബിഐ നേരത്ത കോടതിയെ അറിയിച്ചിരുന്നു.