തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2020

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഞായറാഴ്ച പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാഴ്ചത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി വെങ്കയ നായിഡു പറഞ്ഞു. 'ഇവ അംഗീകരിക്കാന്‍ സാധിക്കില്ല. അംഗങ്ങള്‍ ആത്മവിമര്‍ശനം നടത്തണം', വെങ്കയ നായിഡു പറഞ്ഞു.

ദേറേക് ഒ ബ്രിയാന്‍ (ടിഎംസി), സഞ്ജയ് സിങ് (എഎപി), രാജു സതവ് (കോണ്‍ഗ്രസ്), കെ കെ രാഗേഷ് (സിപിഎം), റിപുന്‍ ബോറ (കോണ്‍ഗ്രസ്), ഡോള സെന്‍ (കോണ്‍ഗ്രസ്), സെയ്ദ് നസിര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), എളമരം കരിം (സിപിഎം) എന്നിവരാണ് സസ്‌പെന്‍ഷനിലായത്. മലയാളി എംപിമാരായ എളമരം കരീം, കെ കെ രാഗേഷ് സസ്‌പെന്‍ഷനിലായവരില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഞായറാഴ്ച രാജ്യസഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ബിജെപി രാജ്യസഭാ എംപിമാര്‍ പരാതി നല്‍കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ ഡെറിക് ഒബ്രിയാന്‍ അധ്യക്ഷന്‍ ഇരിക്കുന്ന വേദിയിലെ മൈക്ക് പിടിച്ചു വലിക്കുകയും സഭയുടെ റൂള്‍ബുക്ക് കീറിയെറിയുകയും ചെയ്തിരുന്നു. സഭ ചേര്‍ന്നപ്പോള്‍ തന്നെ ഡെറിക് ഒബ്രിയാനോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ പത്ത് മണി വരെ നിര്‍ത്തിവെച്ചു.

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ