തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ അയ്യായിരവും കടന്നിരിക്കുകയാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക എണ്ണം 592 ആണ്. ഈ സാഹചര്യത്തിൽ തന്നെയാണ് ചെറുപ്പക്കാർക്കിടയിലും കൊവിഡ് മരണങ്ങൾ കൂടുന്നെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അമിത ആത്മവിശ്വാസം ഒഴിവാക്കിയേ തീരുവെന്നാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതെന്നത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണിത്. പ്രത്യേകിച്ചും സമരങ്ങളിലും മറ്റും പങ്കെടുക്കുന്നവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിന്‍റെ സാഹചര്യവും പറഞ്ഞതെന്താണെന്നും വിശദമായി താഴെ വായിക്കാം.
സെപ്റ്റംബര്‍ 11 മുതല്‍ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകരിലും നേതാക്കളിലുമായി നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. കൊല്ലം സിറ്റിയില്‍ നാലു പേര്‍ക്കും തിരുവനന്തപുരം സിറ്റിയില്‍ മൂന്നു പേര്‍ക്കും തൃശൂര്‍ റൂറലില്‍ രണ്ട് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇത് നിലവിൽ ലഭ്യമായ കണക്ക് മാത്രമാണെന്നും സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍നിന്ന് എത്ര പേര്‍ക്ക് രോഗം പടര്‍ന്നു എന്നതും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളെ നേരിടാൻ നിയോഗിക്കപ്പെട്ട 101 പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്പെക്ടര്‍, 12 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് എഎസ്ഐമാര്‍, 71 സിവില്‍ പോലീസ് ഓഫീസര്‍മാർ, എട്ട് സീനിയര്‍ സിവില്‍ പോലീസർമാർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 164 പേര്‍ പ്രൈമറി കോണ്ടാക്ടാണെന്നും. 171 പേര്‍ നിരീക്ഷണത്തിലാണെന്നും പറഞ്ഞ മുഖ്യമന്ത്രി, സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പോലീസുകാര്‍ ക്വാറന്‍റൈനില്‍ പോവുകയാണെന്നും കൂട്ടിച്ചേർത്തിരുന്നു.
ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് മൂലമുള്ള മരണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത വളരെ കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് ആനുപാതികമായ മരണങ്ങളും ഉണ്ടാവുകയാണ്. ഉദാഹരണസഹിതമാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. '0.1 ശതമാനമാണ് യുവാക്കള്‍ക്കിടയില്‍ കൊവിഡ് കാരണമുള്ള മരണനിരക്കെങ്കിൽ, 100 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 1 മരണമായിരിക്കും സംഭവിക്കുക. എന്നാല്‍ 10000 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 10 പേരും, അത് ഒരു ലക്ഷമായാല്‍ 100 പേരും മരിക്കുന്ന സാഹചര്യമുണ്ടാകും,' മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് കൊവിഡ് അപകടകരമാകില്ല എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു അനാവശ്യമായ ഭീതിയും തെറ്റിധാരണയുമാണ് ഇതിന് കാരണമാകുന്നതെന്നാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ക്വാറന്‍റൈനിന്‍റെ കാര്യത്തിലെന്ന പോലെ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ