ജെസ്ന തിരോധാനത്തിൽ പ്രധാനമന്ത്രിക്ക് കത്ത്; സത്യം പുറത്തു കൊണ്ടു വരാൻ കേന്ദ്രം ഇടപെടണമെന്ന് പിതാവ്

ജെസ്ന തിരോധാനത്തിൽ പ്രധാനമന്ത്രിക്ക് കത്ത്; സത്യം പുറത്തു കൊണ്ടു വരാൻ കേന്ദ്രം ഇടപെടണമെന്ന് പിതാവ്

 

പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് ബികോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിൻ്റെ തിരോധാനത്തിന് കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി പിതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. ജെസ്ന കേസിലെ അന്വേഷണം ഫലപ്രദമല്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് ജെസ്നയുടെ പിതാവ് കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്.


ജെസ്നയുടെ തിരോധാനം നടന്നിട്ട് രണ്ട് വർഷത്തിൽ കൂടുതലായി. ക്രൈം ബ്രാഞ്ച് അന്വേഷണം ഒരിടത്തും എത്തിയില്ല. സത്യം പുറത്തു കൊണ്ടു വരാൻ കേന്ദ്രം ഇടപെടണം. മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ നടത്തിയ പരാമർശങ്ങൾ പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ സൃഷ്ടിച്ചു. കർണാടകത്തിലെ മതപഠന കേന്ദ്രത്തിൽ ഉണ്ടെന്ന് വരെ വാർത്തകൾ നിലനിൽക്കെ കേരള സമൂഹവും ജെസ്നയുടെ കുടുംബവും സത്യം അറിയാൻ കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു. പ്രധാനമന്ത്രിക്കായുള്ള കത്ത് ജെസ്നയുടെ പിതാവ് ജെയിംസ് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ ഏൽപ്പിച്ചു. മാർ മാത്യു അറയ്ക്കലിൻ്റെ സാന്നിധ്യത്തിലാണ് കത്ത് കൈമാറിയത്.

സംഭവം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രദ്ധയിൽ കൊണ്ടു വന്ന്, ദേശീയ ഏജൻസികളുടെ അന്വേഷണം കൊണ്ടു വരാൻ പരിശ്രമിക്കുമെന്ന് അനൂപ് ആന്റണി പറഞ്ഞു. കേരളത്തിൽ വർധിച്ചു വരുന്ന പ്രണയക്കുരുക്കിൽ പെട്ടുള്ള മതം മാറ്റവും ദേശസുരക്ഷയെ പോലും ബാധിക്കുന്ന രീതിയിലുള്ള സംഭവങ്ങളും എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ മുൻപ് സൂചിപ്പിച്ചിട്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിൽ ജെസ്ന വിഷയത്തിൽ അങ്ങനെയുള്ള മാനം ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ എത്രയും പെട്ടെന്ന് സത്യം പുറത്ത് കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അനുപ് വ്യക്തമാക്കി. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്നയുടെ പിതാവ് വ്യക്തമാക്കി


2018 മാർച്ച്‌ 22 ന് രാവിലെ ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടയിൽ വന്ന കൊവിഡും ലോക്ക് ഡൗണും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ജെസ്ന കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് ടീമിന് നേതൃത്വം നൽകിയ എസ്പി കെ ജി സൈമണും ഇക്കഴിഞ്ഞ ഡിസംബർ 31 ന് വിരമിച്ചു.

Post a Comment

0 Comments