ന്യൂഡൽഹി ∙ ഡിആർഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് മേയ് 11 മുതൽ അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങുമെന്നു മേധാവി ജി.സതീഷ് റെഡ്ഡി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്.
കോവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് മരുന്ന് എന്ന് സതീഷ് പറഞ്ഞു. ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്. മരുന്ന് ഉപയോഗിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഫലം കാണും. ശരീരത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്.
ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഡിആര്‍ഡിഒയിലെ ലാബ് ആയ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസും (ഐഎൻഎംഎഎസ്) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡിനെതിരെ വികസിപ്പിച്ചെടുത്തത്.
മരുന്ന് രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നല്‍കിയ കൂടുതല്‍ രോഗികള്‍ക്കും പെട്ടെന്നുതന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.
രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയത്.
0 Comments