കാസർകോട്: സംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ കാസർകോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ഇതിനായി ആരോഗ്യ വകുപ്പ് വാർഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗ വിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്ചയും ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ബുധനാഴ്ചകളിലെ കോർ കമ്മിറ്റി യോഗത്തിൽ ഈ കണക്കുകൾ അവതരിപ്പിച്ച് ഏർപ്പെടുത്തേണ്ട പൊതു നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സർവേലൻസ് ഓഫീസർ, എ.ഡി.എം എന്നിവർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മൾട്ടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് പരിശോധന രീതിയിലും മാറ്റം വരുത്തും. ഒരു വാർഡിൽ 40 പേരെ വീതം ഒരു ദിവസം 55 വാർഡുകളിൽ പരിശോധന നടത്തും. ഏഴ് ദിവസത്തിന് ശേഷം പരിശോധന ആവർത്തിക്കാനും തീരുമാനിച്ചു. ഒരു വാർഡിലെ 75 പേരിൽ പരിശോധന നടത്തും വിധമായിരുന്നു നേരത്തെ ഇത് തീരുമാനിച്ചിരുന്നത്. ജില്ലയിൽ എട്ട് ആരോഗ്യ ബ്ലോക്കുകളിലായി 777 വാർഡുകളാണുള്ളത്. ഒരു ദിവസം 55 വാർഡുകളിലായി 2200 പേർക്ക് കോവിഡ് പരിശോധന നടത്തും. ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും ഉൾപ്പെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം.
പട്ടിക ജാതി, പട്ടിക വർഗ കോളനികളിലെ വാക്സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോളനികളിൽ തുളുഭാഷയിലും ബോധവത്കരണം നടത്തും. ജില്ലയിൽ പലഭാഗത്തും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് തടസമാകുന്ന നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ ജില്ലാ ടെലികോം കമ്മിറ്റി എല്ലാ വ്യാഴാഴ്ചയും യോഗം ചേരും. ഏതൊക്ക മേഖലയിലാണ് റേഞ്ച് പ്രശ്നമുള്ളതെന്ന് മനസിലാക്കി പരിഹാരം കാണും.
ഓൺലൈൻ പഠനത്തിലേക്ക് പൂർണമായും മാറിയത് മൊബൈൽ ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് പ്രയാസമാകുന്നുണ്ട്. അങ്ങനെയുള്ള കുട്ടികളെ സഹായിക്കാനായി ചാലഞ്ചുകൾ ഉൾപ്പെടെ നടത്തുമ്പോൾ വിദ്യാർഥികളെ പ്രദർശന വസ്തുവാക്കാൻ പാടില്ല. ഏത് കുട്ടിക്കാണോ ഉപകരണങ്ങൾ നൽകുന്നത് ആ കുട്ടിയുടെ സ്‌കൂൾ അധികൃതരോ പിടിഎ കമ്മിറ്റികളോ അറിഞ്ഞ് മാത്രമേ ഇത്തരം ചാലഞ്ചുകൾ പാടുള്ളൂ. ഇങ്ങനെയുള്ള പരിപാടികളുടെ പേരിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ല. സർക്കാർ പരിപാടികൾ ഉൾപ്പെടെ ഡിജിറ്റൽ വഴി മാത്രമേ പാടുള്ളൂവെന്നും യോഗം നിർദേശിച്ചു.
ഇനിയൊരു തരംഗം വേണ്ട എന്ന ജില്ലാ തല കാംപയിൻ സർക്കാർ ജീവനക്കാർ ഏറ്റെടുത്ത് മാതൃക കാട്ടണം. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നില്ല എന്നതുൾപ്പെടെ ഉറപ്പു വരുത്തണം. മാഷ് പദ്ധതി തുടരാനും കോർ കമ്മിറ്റി നിർദേശിച്ചു. അധ്യാപകർക്ക് അനുയോജ്യമായ സ്ഥലത്ത് മാഷ് ഡ്യൂട്ടി ചെയ്യാം. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യമായ സൗകര്യമൊരുക്കണം. അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും നടത്താവുന്നതാണ്. അതിഥി തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്. ഇത് വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകി.
ജില്ലയിൽ ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ വേണ്ടി ചട്ടഞ്ചാലിൽ പൊതുമേഖലയിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും. അനന്തപുരത്ത് സ്വകാര്യ മേഖലയിൽ ദ്രവീകൃത ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടപടിയായിട്ടുണ്ട്. രണ്ട് പ്ലാന്റുകളും സമയ ബന്ധിതമായി പൂർത്തീകരിക്കും.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എ,ഡി.എം അതുൽ എസ്.നാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ, മറ്റു കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സഹായങ്ങൾ ജാഗ്രതാ സമിതി മുഖേന മാത്രം
കോവിഡ് ബാധിത മേഖലകളിലേക്കുള്ള ഭക്ഷ്യക്കിറ്റുകൾ അടക്കമുള്ള സഹായങ്ങൾ ജാഗ്രതാ സമിതികളുടെ മേൽനോട്ടത്തിൽ മാത്രമേ വിതരണം ചെയ്യാവൂവെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി തീരുമാനിച്ചു. കോളനികളിലേക്കുൾപ്പെടെയുള്ള ഏത് സഹായവും പ്രദേശത്തെ വാർഡ് തല ജാഗ്രതാ സമിതികളുടെ നിയന്ത്രണത്തിൽ മാത്രമേ നൽകാവൂ. വ്യക്തികളോ സംഘടനകളോ സ്വന്തം നിലയിൽ വിതരണം ചെയ്യാൻ പാടില്ലെന്നും യോഗം നിർദേശിച്ചു.
വ്യാഴാഴ്ച (ജൂൺ 17) മുതലുള്ള ലോക് ഡൗൺ ഇളവുകൾ
* വ്യാവസായിക, കാർഷിക പ്രവർത്തനങ്ങളും ക്വാറി അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
* ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ-പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം-ഇറച്ചി, പഴം-പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്കു കടകൾ, ബേക്കറികൾ, പക്ഷി-മൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്നു പ്രവർത്തിക്കാം.
* താഴെ പറയുന്ന കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മതിയായ ജീവനക്കാരുമായി പ്രവർത്തിക്കാം: ഡിഫൻസ്, ഹെൽത്ത്, സെൻട്രൽ ഫോഴ്‌സസ്, ട്രഷറി, പെട്രോളിയം/പെട്രോനെറ്റ്/എൽ.എൻ.ജി/എൽ.പിജി സർവീസുകൾ, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, പോസ്റ്റൽ ഡിപ്പാർട്ട്‌മെൻറ്, പോസ്റ്റ് ഓഫീസുകൾ, നാഷനൽ ഇൻഫർമാറ്റിക്‌സ് സെൻറർ, ഏർളി വാണിംഗ് ഏജൻസീസ്, എഫ്.സി.ഐ, ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്‌മെൻറ്, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, സെൻട്രൽ വാട്ടർ കമ്മീഷൻ, നാഷനൽ സൈക്ലോൺ മിറ്റിഗേഷൻ പ്രൊജക്ട്, എയർപോർട്ട്/സീപോർട്ട്/റെയിൽവേ, ലേബർ വകുപ്പ്, വിസ/കോൺസുലാർ സർവീസ്, റീജ്യനൽ പാസ്‌പോർട്ട് ഓഫീസ്, കസ്റ്റംസ് സർവീസ്, ഇ.എസ്.ഐ., കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തുന്ന മറ്റു വകുപ്പുകൾ.
* താഴെ പറയുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ മതിയായ ജീവനക്കാരുമായി പ്രവർത്തിക്കും: ഹെൽത്ത്, ആയുഷ്, റവന്യു, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, വ്യവസായം, ലേബർ ആൻഡ് സ്‌കിൽ, മൃഗശാല, കേരള ഐ.ടി മിഷൻ, ഇറിഗേഷൻ, മൃഗസംരക്ഷണം, സോഷ്യൽ ജസ്റ്റിസ് വകുപ്പ്, സ്ഥാപനങ്ങൾ, ഇൻഷൂറൻസ് മെഡിക്കൽ സർവീസ്, പോലീസ്, എക്‌സൈസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്, ഡിസാസ്റ്റർ മാനേജ്‌മെൻറ്, ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ്, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറി, ഊർജം, സാനിറ്റേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ട്രാൻസ്‌പോർട്ട്, വനിത ശിശുവികസനം, ഡയറി ഡവലപ്‌മെൻറ്, നോർക്ക വികസനം, രജിസ്‌ട്രേഷൻ, ഗവ. പ്രസ് (തിരുവനന്തപുരം മാത്രം), ലോട്ടറി.
* ഗവ. സെക്രട്ടേറിയറ്റ്, അക്കൗണ്ടൻറ് ജനറൽ ഓഫീസുകൾ എന്നിവ 50 ശതമാനം ജീവനക്കാരുമായി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കും.
* മറ്റ് കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ദിവസവും പ്രവർത്തിക്കും.
* ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.
* കെ.എസ്.ആർ.ടി.സി, സ്വകാര്യം ഉൾപ്പെടെ പൊതുഗതാഗതം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യത്തിനനുസരിച്ച് അനുവദിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കില്ല.
* ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. ജൂൺ 17, 19, 22 എന്നീ ദിവസങ്ങളിൽ ബാങ്കുകൾക്ക് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്‌സ് ആക്ട് പ്രകാരം അവധി ആയിരിക്കും.
താഴെ പറയുന്ന സേവനങ്ങൾ അനുവദിക്കും:
* ഡിസ്പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, ലബോറട്ടറികൾ, ആംബുലൻസുകൾ, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങൾ.
*പെട്രോൾ പമ്പുകൾ, എൽ.പി.ജി ഗ്യാസ് സംഭരണവും വിതരണവും.
* കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ.
* സ്വകാര്യ സെക്യൂരിറ്റി സർവീസ്, കേബിൾ, ഡി.ടി.എച്ച് സർവീസ് ടെലികമ്യൂണിക്കേഷൻസ്, ഇന്റർനെറ്റ്, ബ്രോഡ്കാസ്റ്റിങ് കേബിൾ സർവീസുകൾ
* ഐ.ടി, ഐ.ടി ഇനേബിൾഡ് സർവീസുകൾ
*പ്രിന്റ്, ഇലക്ട്രോണിക്സ്, സോഷ്യൽമീഡിയ സ്ഥാപനങ്ങൾ
* സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ
* ഇ-കോമേഴ്സ്, അവയുടെ വാഹനങ്ങൾ
* വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ, സർവീസുകൾ
* ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾച്ചർ ഉൾപ്പെടെ മത്സ്യബന്ധന മേഖല
* പാലിയേറ്റീവ് കെയർ സർവീസുകൾ
* കള്ളു ഷാപ്പുകളിൽ പാഴ്സൽ മാത്രം
* പ്രകൃതിദത്ത റബ്ബറുകളുടെ വ്യാപാരം
* കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്‌മെൻറിന്.
* ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവ വിമാനത്താവളം, തുറമുഖം, റെയിൽവേസ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും വാക്‌സിനേഷന് പോകാനും അവശ്യ സാമഗ്രികൾ വാങ്ങാനും ഹോസ്പിറ്റൽ ആവശ്യത്തിനും മാത്രം. ടാക്‌സിയിൽ ഡ്രൈവറും മൂന്ന് പേരും ഓട്ടോയിൽ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.
* ശുചീകരണ സാമഗ്രികളുടെ വിൽപന, വിതരണം
* മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം, വിതരണം, വിൽപന
* ഇലക്ട്രിക്കൽ, പ്ലംബിങ്, എ.സി, ലിഫ്റ്റ് മെക്കാനിക്കുകളുടെ ഹോം സർവീസ്
* മഴക്കാലപൂർവ ശുചീകരണം
* കിടപ്പു രോഗികളുടെ ശുശ്രൂഷ
*കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾ
* അഭിഭാഷക ഓഫീസ്/ക്ലാർക്കുമാർ (ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ ഒഴികെ)
* ദേശീയ സമ്പാദ്യ പദ്ധതിയിലെ ആർ.ഡി കളക്ഷൻ ഏജന്റുമാർ
* നിർമാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങൾ അനുവദിക്കും
* വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.
* എല്ലാ അഖിലേന്ത്യ, സംസ്ഥാനതല പൊതുപരീക്ഷകളും സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ അനുവദിക്കും.
* റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
* ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കും.
* വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ (മാളുകൾ ഉൾപ്പെടെ തുടങ്ങിയവ അനുവദിക്കില്ല.
കാറ്റഗറി എ (ടിപിആർ എട്ടിൽ താഴെ)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം വരെയുള്ള മേഖലയാണ് കാറ്റഗറി എ. ഇതിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി.
എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുൾപ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ഓട്ടോ, ടാക്‌സി പ്രവർത്തിക്കാം. ഡൈവർക്ക് പുറമെ ടാക്സികളിൽ മൂന്ന് യാത്രക്കാരെയും ഓട്ടോകളിൽ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല.
ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
പരസ്പര സമ്പർക്കമില്ലാത്ത ഔട്ട്‌ഡോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ.
വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
കാറ്റഗറി ബി (ടിപിആർ എട്ട് മുതൽ 20 വരെ)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് മുതൽ 20 ശതമാനം വരെ ഉള്ള കാറ്റഗറി ബി തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപേറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി.
അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.
അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട്ട്‌ഡോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങൾ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം.
വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
കാറ്റഗറി സി (ടിപിആർ 20ന് മുകളിൽ)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ ഉള്ള കാറ്റഗറി സി പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകൾ (വിവാഹാവശ്യത്തിന് ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി, ഫൂട്ട്‌വിയർ, വിദ്യാർഥികൾക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയർ സർവീസുകൾ) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം.
കാറ്റഗറി ഡി (ടിപിആർ 30ന് മുകളിൽ)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗണാണ് നടപ്പാക്കുക.
0 Comments