കാത്തിരിപ്പിന് വിരാമം; കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിൽ

LATEST UPDATES

6/recent/ticker-posts

കാത്തിരിപ്പിന് വിരാമം; കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിൽ



കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി കാഞ്ഞങ്ങാട് നഗരത്തിന്റെ തീരദേശ പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോട്ടച്ചേരി മേല്‍പ്പാലം  ഡിസംബര്‍ ആദ്യവാരം പണി പൂര്‍ത്തിയാകും. 

മേല്‍പ്പാലത്തിന്റെ കൈവരികള്‍ക്ക് ചായം പൂശുന്നതുള്‍പ്പെടെയുള്ള അവസാന മിനുക്കുപണികള്‍  പുരോഗമിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ നേരത്തെ കോവിഡ് കാരണം പണി നീണ്ടുപോയി ഉദ്ഘാടനം വൈകാന്‍ കാരണമായെങ്കിലും  ഇപ്പോള്‍ മഴ കുറച്ച് ദിവസം പെയ്തത് വില്ലനായി രംഗത്ത്. മഴ മാറി നിന്നാല്‍ മാത്രമെ ടാറിംഗ് ജോലികള്‍ തുടങ്ങാനാവു വെന്ന് കരാറുകാരന്‍ വ്യക്തമാക്കി.


 കാഞ്ഞങ്ങാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. 15 കോടി 62 ലക്ഷം രൂപയ്ക്കാണ് പാലം നിര്‍മ്മിച്ചത്. രണ്ട് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു കോട്ടച്ചേരി മേല്‍പ്പാലം എന്നത്. നിലവില്‍ ട്രെയിനുകള്‍ കടന്ന് പോകുമ്പോള്‍ കോട്ടച്ചേരിയിലെ റെയില്‍വേഗേറ്റ് അടച്ചിടുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റെയില്‍വേഗേറ്റ് കടന്നാണ് നഗരത്തിലെ സ്‌കൂളിലെത്തുന്നത്. മേല്‍പ്പാലം വരുന്നത് നഗരത്തിലെ തീരദേശ വികസനത്തിനും ആക്കം കൂട്ടും. തീരദേശ ഹൈവേ കൂടി യാഥാര്‍ത്ഥ്യമായാല്‍ വികസനത്തിന് പിന്നോക്കം നില്‍ക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന്റെ തീരദേശ മേഖലയുടെ സമഗ്രപുരോഗതിക്കും വഴിയൊരുക്കും.


Post a Comment

0 Comments