തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്‌ത സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്‌ച കൂടി കോവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ കൂടുതൽ കാണപ്പെടുന്നത് ഒമൈക്രോണാണ്. ഒമൈക്രോണിന് പകരം ഡെൽറ്റാ വേരിയന്റാണ് ഇത്തരത്തിൽ പടർന്ന് പിടിച്ചിരുന്നതെങ്കിൽ മരണസംഖ്യയും ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ എണ്ണവും ഇതിലും കൂടുതലായിരുന്നേനെയെന്ന് ഡോ.സുൽഫി പറഞ്ഞു.
ടെസ്‌റ്റിലൂടെ മാത്രമേ കോവിഡിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താൻ സാധിക്കൂ. രാജ്യത്ത് തന്നെ പുതിയ വകഭേദങ്ങൾ കണ്ടെത്തുന്ന സംവിധാനങ്ങൾ കുറവാണ്. രാജ്യം ആ മേഖലയിൽ കൂടി വികസിക്കണമെന്ന് സുൽഫി നൂഹ് പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
0 Comments