കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാറ്റി. പുതിയ ഉദ്ഘാടന തീയ്യതി പിന്നീടറിയിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ഫെബ്രുവരി 27ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായത്.. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കുമെന്നും അറിയിച്ചിരുന്നു. ഉദ്ഘാടനം പ്രഖ്യാപിച്ചതിനെ തുടർന്ന് തിരദേശം ആഹ്ലാദത്തിലായിരുന്നു. മേൽപ്പാല നിർമ്മാണം പൂർത്തിയായി മാസങ്ങൾക്ക് ശേഷമായിരുന്നു ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചത്. തിയ്യതി മാറ്റിയതോടെ ജനങ്ങളെ നിരാശയിലാക്കി.
കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274 ന് പകരമായാണ് ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയും ഉള്ള പാലത്തില്‍ രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിലാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഒരു വശത്ത് 1.5 മീറ്റര്‍ ഫൂട്ട് പാത്തും നിര്‍മ്മിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന് മേല്‍പ്പാലം വേഗം കൂട്ടും. ആര്‍.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42ാമത്തെ റെയില്‍വേ മേല്‍പ്പാലമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം
0 Comments