കോഴിക്കോട്: റിഫ മെഹ്നുവിന്റെ മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുള്‍ അസീസ്. ജലാംശമല്ലൊം പോയി മൃതദേഹം ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. നല്ല രീതിയില്‍ എംബാം ചെയ്തിരുന്നതിനാല്‍ കാര്യമായി അഴുകിയിരുന്നില്ല. മുഖമെല്ലാം മനസിലാക്കാന്‍ കഴിയുന്ന നിലയിലായിരുന്നു. ഒറ്റനോട്ടത്തില്‍ മൃതദേഹത്തില്‍ വലിയ പരിക്കുകളൊന്നും കാണാനില്ലെന്നും ഒളവണ്ണയിലെ മുന്‍ പഞ്ചായത്തംഗം കൂടിയായ അബ്ദുള്‍ അസീസ് പറഞ്ഞു.
സൗജന്യസേവനമായാണ് അബ്ദുള്‍ അസീസ് മൃതദേഹങ്ങള്‍ മറവുചെയ്യുന്നത്. ദുരൂഹമരണങ്ങളിലും അപകടമരണങ്ങളിലുമെല്ലാം പോലീസും അസീസിന്റെ സഹായം തേടാറുണ്ട്. ശനിയാഴ്ച പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തതോടെ താന്‍ കൈകാര്യം ചെയ്യുന്ന 3901-ാമത്തെ മൃതദേഹമാണിതെന്നും അസീസ് പറഞ്ഞു.
'17-ാം വയസില്‍ തുടങ്ങിയതാണിത്. ഇപ്പോള്‍ 57 വയസ്സായി. അഞ്ച് ദിവസം മുമ്പാണ് ഇവിടെയൊരു മൃതദേഹം പുറത്തെടുക്കാനുണ്ട്, സഹായം വേണമെന്ന് അഷ്‌റഫ് സര്‍ വിളിച്ച് പറഞ്ഞത്. തീര്‍ച്ചയായും വരാമെന്ന് പറഞ്ഞു. ഇതെല്ലാം സൗജന്യസേവനമാണ്. ആരെങ്കിലും നിര്‍ബന്ധിച്ച് പണം നല്‍കാന്‍ ശ്രമിച്ചാല്‍ അവരെക്കൊണ്ട് വീല്‍ച്ചെയറോ വാട്ടര്‍ ബെഡോ സംഭാവനയായി നല്‍കാനാണ് ആവശ്യപ്പെടാറുള്ളത്'- അസീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ശനിയാഴ്ച തന്നെ മൃതദേഹം മറവുചെയ്യും.
മാര്‍ച്ച് ഒന്നാം തീയതിയാണ് വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.
മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
മൂന്നു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവില്‍ നാട്ടിലാണുള്ളത്.
0 Comments