'വിവാഹമോചനം എല്ലാ വിഭാഗത്തിലും ഉണ്ട്; മുസ്ലീമിന് മാത്രം എങ്ങനെ ക്രിമിനല്‍ കുറ്റമാകും?'; പിണറായി

LATEST UPDATES

6/recent/ticker-posts

'വിവാഹമോചനം എല്ലാ വിഭാഗത്തിലും ഉണ്ട്; മുസ്ലീമിന് മാത്രം എങ്ങനെ ക്രിമിനല്‍ കുറ്റമാകും?'; പിണറായി




കാസര്‍കോട്:  മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹമോചനം നടത്തിയില്‍ ഒരു വിഭാഗം മാത്രം ജയിലില്‍ പോകണമെന്ന നിയമം തെറ്റാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരുമതവിശ്വാസിക്ക് മറ്റൊരുനിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖില്‍ കണ്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയല്ലോ?. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോ?.  അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നത്. മുസ്ലീമിന് മാത്രം അത് എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്ന് പിണറായി ചോദിച്ചു. ഇന്ന മതത്തില്‍ ജനിച്ചതുകൊണ്ടാണോ നമുക്ക് പൗരത്വം ലഭിച്ചത്. ഈ മണ്ണിന്റെ സന്തതികളായതുകൊണ്ടാണ് പൗരത്വം ലഭിച്ചത്. 


കേന്ദ്രം മറയില്ലാതെ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണ്. രാജ്യത്തെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഫെഡറല്‍ സംവിധാനം തര്‍ക്കാന്‍ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ പൗരത്വനിയമം നടപ്പിലാക്കാന്‍ അനുവദിക്കിക്കില്ല. ഭരണഘടന അനുസൃതമായ  തീരുമാനങ്ങളെ നടപ്പാക്കു. ഭാവിയിലും ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് പിണറായി പറഞ്ഞു. 


ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയില്‍ ഉദിച്ചതല്ല. ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആര്‍എസ്എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവര്‍ തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട് പിണറായി പറഞ്ഞു. 


ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെ ഒട്ടേറെ മുസ്ലിം സംഘടനകള്‍ വിമര്‍ശിച്ച് വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവേ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. എന്ത് കാര്യമാണ് അവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ ഉള്ളതെന്ന് എല്ലാവരും ചോദിക്കുകയാണ്.ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമായിരുന്നു വെല്‍ഫെയര്‍ സഖ്യത്തിന് നേതൃത്വം കൊടുത്തത്. ഇത് ലീഗിനകത്ത് പലരും എതിര്‍ത്തതാണ്. അതിനെ അവഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി കൂടി കൂടെ ഉണ്ടാകുക എന്നത് നിലപാടായി എടുത്തത്. ആര്‍എസ്എസുമായുള്ള ചര്‍ച്ചയില്‍ യുഡിഎഫ് ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ദുരൂഹമായ ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളതെന്ന പിണറായി പറഞ്ഞു. 


കഴിഞ്ഞദിവസമാണ് ഹരിയാനയില്‍ രണ്ട് പേരെ ചുട്ടുകൊന്ന ക്രൂരത പുറത്തുവന്നത്. അവര് മുസ്ലിം ആണെന്നത് മാത്രമാണ് കൊലയ്ക്ക് കാരണം. ഒരു കുറ്റവും ചെയ്തവരല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറിനോട് എന്ത് ചര്‍ച്ചയാണ് നടത്താനുള്ളത്.വര്‍ഗീയമായുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. വര്‍ഗീയത ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കാണണം. രാജ്യത്തിനകത്ത് മനുഷ്യനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍. ഇവിടെ ജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കപോലും ഉണ്ടായിരിക്കുന്നു. യഥാര്‍ത്ഥ ജീവല്‍ പ്രശ്നങ്ങളില്‍നിന്ന് വര്‍ഗീയ ശക്തികള്‍ ശ്രദ്ധ തിരിക്കുന്നു. മനുഷ്യരില്‍ മഹാഭൂരിപക്ഷം കൂടുതല്‍ പിന്തള്ളപ്പെട്ട് പോകുന്നു. കേന്ദ്ര നയമാണ് ജീവിതം മോശമാക്കുന്നതെന്ന വസ്തുത മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് പിണറായി പറഞ്ഞു. 


മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

Post a Comment

0 Comments