രണ്ടാമത് കാസര്‍കോട് തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു

LATEST UPDATES

6/recent/ticker-posts

രണ്ടാമത് കാസര്‍കോട് തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു



കാസർകോട്; രണ്ടാമത് കാസര്‍കോട് തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. ഒരു നാടിന്റെ വികസനത്തിന്  യാത്രാസൗകര്യം  അത്യന്താപേക്ഷികമാണെന്നും കൂടുതല്‍ വേഗത്തില്‍  കൂടുതല്‍ സൗകര്യങ്ങളോടുകൂടിയുള്ള റെയില്‍ യാത്രയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു. അസാധ്യം എന്ന് കരുതിയത് എല്ലാം  ഭാരതം സാധിച്ചു കൊണ്ടിരിക്കുകയാണ്.  ചന്ദ്രയാന്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചതും  മിഷന്‍ ആദിത്യയും എല്ലാം ഭാരതീയരുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. സമസ്ത മേഖലയിലും രാജ്യത്ത് നാരീശക്തി ദൃശ്യമാണെന്നും സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റെയില്‍വേ ഗതാഗതത്തെ ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ വികസിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

റെയില്‍വേ രംഗത്ത് പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് ദൃശ്യമാകുന്നത് എന്ന്  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്. ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും അദ്ദേഹം പറഞ്ഞു.


രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍  ഭാരതത്തിന്റെ അടുത്ത 25 വര്‍ഷങ്ങള്‍ വികസനത്തിലേക്കുള്ള മുന്നേറ്റങ്ങളായിരിക്കും എന്ന് പറഞ്ഞിരുന്നുവെന്നും  അതിന്റെ ഭാഗമാണ് വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ രണ്ടാം എഡിഷന്‍ എന്നും കേന്ദ്രമന്ത്രി  വി.മുരളീധരന്‍ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ  ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയ  വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ലഭിച്ച വന്ദേഭാരതത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ  വണ്ടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് എന്ന്  അദ്ദേഹം പറഞ്ഞു.  നിലവില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ഏഴുമണിക്കൂര്‍ 45 മിനിറ്റ് എടുക്കുന്ന  യാത്രാ സമയം അഞ്ചുമണിക്കൂര്‍ 30 മിനിറ്റിലേക്ക് എത്തിക്കുന്നതിനുള്ള  ശ്രമങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കൂടുതല്‍ വേഗത്തില്‍  യാത്ര ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഉദാഹരണമാണ് വന്ദേഭാരതിന്‌ലഭിച്ചസ്വീകാര്യതയെന്നും സംസ്ഥാന കായിക  ന്യൂനപക്ഷ ക്ഷേമ  വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കൂടുതല്‍ ജനസന്ദ്രതയേറിയതും മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ വാഹന സാന്ദ്രത ഏറിയതുമായ സംസ്ഥാനമാണ് കേരളം.  ഇവിടെ കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി  ഏറ്റവും  യോജ്യമാകുന്നത് റെയില്‍ മാര്‍ഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കേരളം കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കും എന്നും അത് ദീര്‍ഘവീക്ഷണത്തോടു കൂടി കണ്ട് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നില്‍ വന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതല കൂടിയുള്ള മന്ത്രി പറഞ്ഞു. ചടങ്ങില്‍  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ വി.എം.മുനീര്‍,  പാലക്കാട് ഡി.ആര്‍.എം  അരുണ്‍കുമാര്‍ ചതുര്‍വേദി തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറി. എല്ലാവരും മന്‍ കി ബാത്ത് ശ്രവിച്ചു.


Post a Comment

0 Comments